Skip to main content

കോഴിക്കോട് ജില്ല നിപ വിമുക്തമായതിന്റെ പ്രഖ്യാപനവും കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് ഉദ്ഘാടനവും 26ന് 

 

 

കോഴിക്കോട് ജില്ല നിപ വിമുക്തമായതിന്റെ പ്രഖ്യാപനവും കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് ഉദ്ഘാടനവും ഒക്ടോബർ 26ന് ഉച്ചക്ക് 2.30ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. മെഡിക്കൽ കോളേജ് അറോറ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷനാവും. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളാവും. 

2023 ഒക്ടോബർ 26ന് നിപ 'ഡബിൾ ഇൻക്യൂബേഷൻ പിരീഡ് പൂർത്തീകരിക്കുന്ന അവസരത്തിലാണ് കോഴിക്കോട് ജില്ലയെ നിപ വിമുക്ത ജില്ലയായി പ്രഖ്യാപിക്കുകയും, പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ യോദ്ധാക്കളെ ആദരിക്കുകയും ചെയ്യുന്നത്. കൂടാതെ നിപയുടെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ആരോഗ്യം, കാർഷിക വികസന ക്ഷേമം, മൃഗസംരക്ഷണം, വനം വന്യജീവി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്യുന്നത്. 

കോഴിക്കോട് ജില്ലയിൽ 2023 സെപ്റ്റംബർ 12-നാണ് നിപ് വൈറസ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. മുമ്പ് രണ്ടു തവണയും നിപയെ പ്രതിരോധിച്ച ജില്ല ഇത്തവണയും ഫലപ്രദമായി പ്രതിരോധിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ വിവിധ വകുപ്പുകൾ ഒരുമിച്ചാണ് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മന്ത്രിമാരായ വീണാ ജോർജ്, പി. എ. മുഹമ്മദ് റിയാസ് എന്നിവർ നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലയിലെ മറ്റ് മന്ത്രിമാരുടെയും, എംഎൽഎമാരുടെയും, ജനപ്രതിനിധികളുടെയും സജീവമായി സാന്നിധ്യം നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ മുതൽകൂട്ടായി.

date