Skip to main content

നാടിന്റെ വളർച്ചയുടെയും നേട്ടങ്ങളുടെയും ആവിഷ്‌കാരവുമായി 25 പ്രദർശനങ്ങൾ

കേരളത്തിന്റെ വളർച്ചയുടെയും നയങ്ങളുടെയും നേട്ടങ്ങളുടെയും സർഗാത്മകമായ ആവിഷ്‌കാരവുമായി ഇരുപത്തഞ്ച് ക്യൂറേറ്റഡ് പ്രദർശനങ്ങൾ കേരളീയം എക്‌സിബിഷന്റെ ഭാഗമായി വിവിധ വേദികളിൽ ഒരുങ്ങുന്നു.കേരളത്തിന്റെ പുരോഗമന നയങ്ങളും വികസനവും ലോകത്തിനു സമ്മാനിച്ച സുസ്ഥിരമാതൃകകളുടെ നേർ സാക്ഷ്യങ്ങൾ, വൈജ്ഞാനിക സമ്പദ് വ്യവസ്ഥാ രംഗത്തെ പുരോഗതിയും നേട്ടങ്ങളും,സ്ത്രീ-ചരിത്രം,മാധ്യമങ്ങൾ, ഫോട്ടോഗ്രഫി,ദൃശ്യകലകൾ,ഐ.ടി-സ്റ്റാർട്ടപ്പ്, നൂതന-നൈപുണ്യ വികസനങ്ങൾ,വിനോദസഞ്ചാരം തുടങ്ങി 25 പ്രദർശനങ്ങളാണ് കേരളീയത്തിലെ 16 വേദികളിലായി ഒരുങ്ങുന്നതെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.കേരളീയത്തിലെ പ്രധാനആകർഷണമായ എക്‌സിബിഷനുമായി ബന്ധപ്പെട്ടു കനകക്കുന്നു പാലസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
  കേരളീയത്തിന്റെ മുഖ്യ തീമായ ജലസംരക്ഷണക്യാമ്പയിന്റെ ഭാഗമായ നാല് ഇൻസ്റ്റലേഷനുകളും പലവേദികളിലും ഉണ്ടാകും.
വ്യാവസായിക വൈഭവവും അത്യാധുനിക സാങ്കേതികവിദ്യ,സുസ്ഥിര സമ്പ്രദായങ്ങൾ, ക്രിയാത്മകമായ കണ്ടുപിടുത്തങ്ങൾ എന്നിവയുടെ കേന്ദ്രമായി മാറുന്നതിലേക്കുള്ള സംസ്ഥാനത്തിന്റെ വളർച്ചയും ജനങ്ങളിലേക്ക് എത്തിക്കുന്ന 'ബിസ് കണക്ട്' എന്ന പേരിലുള്ള  വ്യവസായ പ്രദർശനം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കും.
  പുരോഗമന നയങ്ങളും വിവിധ മേഖലകളിൽ സംസ്ഥാനത്തിന്റെ നേട്ടങ്ങളും സാമൂഹിക- സാമ്പത്തിക, അടിസ്ഥാനസൗകര്യ രംഗങ്ങളിലെ മികച്ച വികസനമാതൃകകളും ദൃശ്യമായും സംവേദനാത്മകമായും അവതരിപ്പിക്കുന്ന പ്രദർശനം ഒരുക്കുന്നത് സെൻട്രൽ സ്റ്റേഡിയത്തിലാണ്.കേരളത്തിലെ കരകൗശല ഗ്രാമങ്ങളുടെ മാതൃകയുടെ പ്രദർശനവും സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.
 കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ കേരളം ലോകത്തിനു സമ്മാനിച്ച സുസ്ഥിര മാതൃകകളുടെ വീഡിയോ പ്രദർശനം റീൽസ് ഓഫ് ചെയ്ഞ്ച് എന്ന പേരിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. സാപിയൻസ് 2023 എന്ന പേരിൽ കേരളത്തിന്റെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥാ രംഗത്തെ പുരോഗതിയും നേട്ടങ്ങളും ഉയർത്തിക്കാട്ടുന്ന പ്രദർശനം യൂണിവേഴ്‌സിറ്റി കോളജിലും ഒരുക്കും.കേരള സ്ത്രീകളുടെ പോരാട്ടങ്ങളുടെയും വിജയങ്ങളുടെയും പരിവർത്തനത്തിന്റെയും ദൃശ്യ വിവരണവും സർക്കാരിന്റെ സ്ത്രീപക്ഷ സമീപനങ്ങളുടെ ആവിഷ്‌കാരങ്ങളും അടങ്ങുന്ന 'പെൺകാലങ്ങൾ' എന്ന പ്രദർശനം അയ്യൻങ്കാളി ഹാളിൽ നടക്കും.
കേരളത്തിന്റെ ഐ.ടി.,സ്റ്റാർട്ടപ്പ് മേഖലയിലെ നേട്ടങ്ങളും വികാസങ്ങളും അവതരിപ്പിക്കുന്ന എക്‌സിബിഷൻ, ദ് സൈബർ സിംഫണി കനകക്കുന്നിൽ നടക്കും.25 മികച്ച സ്റ്റാർട്ടപ്പുകൾ പങ്കെടുക്കും.സാംസ്‌കാരിക സാങ്കേതിക മേഖലകളിലെ കേരളത്തിന്റെ നൈപുണ്യ വൈവിധ്യത്തിന്റെയും അറിവുകളുടെയും പ്രദർശനവും കനകക്കുന്നിൽ നടക്കും.   
 കേരളത്തിലെ മാധ്യമപുരോഗതിയുടെ നാൾവഴികൾ, വാർത്താ നിമിഷങ്ങൾ,വികസനത്തിന്റെ അതുല്യ വഴികൾ എന്നിവ ഉൾക്കൊള്ളിക്കുന്ന പ്രദർശനങ്ങളും അന്തർദേശീയ ഫോട്ടോ പ്രദർശനവും മാധ്യമ ഉപകരണങ്ങളുടെ പ്രദർശനവും വിൽപനയും ടാഗോർ തിയേറ്ററിൽ നടക്കും.  
 ഭിന്നശേഷിയുള്ള വ്യക്തികളുടെ ദൃശ്യഭാഷ ഉയർത്തിക്കാട്ടുന്ന കലാസൃഷ്ടികൾ,ഓട്ടിസം ബാധിതരുടെ കാഴ്ചപ്പാടുകളിലൂടെ ലോകത്തെ വരച്ചു കാട്ടുന്ന ബോസ് കൃഷ്ണമാചാരി ഒരുക്കുന്ന പ്രദർശനം ടാഗോർ തിയേറ്റർ ഔട്ട്‌ഡോർ പവിലിയനിൽ നടക്കും. കൂടാതെ ഗോഡ്സ് ഓൺ എന്ന പേരിൽ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ മികവ് സംബന്ധിച്ച എക്സിബിഷൻ ഉണ്ടാകും  
ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്യുന്ന  സമകാലിക മലയാളി കലാകാരന്മാരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന കോണ്ടെക്ച്വൽ കോസ്മോളജി  എന്ന വിഷ്വൽ ആർട്സ് എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത് ഫൈൻ ആർട്സ് കോളേജിലാണ്.കേരളത്തിലെ കരകൗശല ഗ്രാമങ്ങളുടെ മാതൃകകൾ പ്രദർശിപ്പിക്കുന്ന എക്സിബിഷൻ  സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ  സാംസ്‌കാരിക തനിമയും വൈവിധ്യവും സംബന്ധിച്ച എക്സിബിഷനുകൾ ഒരുക്കുന്നത് സാംസ്‌കാരിക വകുപ്പിന്റെ വിവിധസ്ഥാപനങ്ങളാണ്. ചലച്ചിത്ര അക്കാദമി,കെ. എസ്.എഫ്.ഡി.സി.,ലളിതകലാ അക്കാദമി,ഫോക്ലോർ അക്കാദമി,പൈതൃക കേന്ദ്രം, ഗുരുഗോപിനാഥ് നടനഗ്രാമം,കേരള ചലച്ചിത്ര വ്യവസായ കോർപറേഷൻ എന്നീ സ്ഥാപനങ്ങൾ കനകക്കുന്ന് പാലസിന് ചുറ്റും എക്സിബിഷൻ സംഘടിപ്പിക്കും. വജ്രജൂബിലി ഫെല്ലോഷിപ്പ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് ഒരു സ്റ്റാളും സജ്ജീകരിക്കും.  അടിസ്ഥാനസൗകര്യ വികസനം വിഷയമാക്കി കിഫ്ബി ഒരുക്കുന്ന എക്സിബിഷൻ  കിഫ്ബിയുടെ ഓഫീസ് സമുച്ചയത്തിൽ ഒരുക്കും ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്യുന്ന  ഭിന്നശേഷിയുള്ള വ്യക്തികളുടെ കലാസൃഷ്ടികൾ ടാഗോർ തിയറ്ററിന്റെ ഔട്ട്ഡോർ പവലിയനിലും  ടാഗോർ തീയറ്ററിൽ തന്നെ ബോസ് കൃഷ്ണമാചാരിയുടെ കേരളത്തിന്റെ വാസ്തുവിദ്യാ പാരമ്പര്യം സംബന്ധിച്ച ഫോട്ടോ പ്രദർശനം  സംബന്ധിച്ച എക്സിബിഷനും നടക്കും.
ദുരന്ത നിവാരണ അതോറിറ്റി ഒരുക്കുന്ന പ്രദർശനം കെ.എസ്.ഡി.എം.എയുടെ ഓഫീസിൽ നടക്കും. കേരളത്തിലെ പ്രമുഖ പത്രമാധ്യമങ്ങൾ ഒരുക്കുന്ന പ്രദർശനങ്ങളും എക്സിബിഷന്റെ  ഭാഗമായി ഉണ്ടാകും. സമകാലീന കലാകാരികൾ മാനവീയം വീഥിയിൽ ചുവർ ചിത്രങ്ങൾ ഒരുക്കുന്ന പ്രദർശനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.കൂടാതെ പ്രശസ്ത ശിൽപികളായ ജീവൻ തോമസ് ഒരുക്കുന്ന അഞ്ച് ഇൻസ്റ്റലേഷനുകൾ,ഉണ്ണി കാനായിയുടെ രണ്ടു ശിൽപങ്ങൾ,എം.വിനോദിന്റെ രണ്ടു ശിൽപങ്ങൾ എന്നിവ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിക്കും.
 ജല സംരക്ഷണം തീമിനെ അടിസ്ഥാനപ്പെടുത്തിയുള്ള നാല് ഇൻസ്റ്റലേഷനുകൾ സെൻട്രൽ സ്റ്റേഡിയം, കനകക്കുന്ന്,പുത്തരിക്കണ്ടം എന്നിവിടങ്ങളിൽ ഉണ്ടാകും.ഈ ഇൻസ്റ്റലേഷനുകൾക്കു പുറമേ തിരുവനന്തപുരം നഗരത്തിന് അകത്തും പുറത്തും തിരുവനന്തപുരം,നെടുമ്പാശേരി,കരിപ്പൂർ,കണ്ണൂർ വിമാനത്താവളങ്ങളിലും കേരളീയം സംബന്ധിച്ച 20  ഇൻസ്റ്റലേഷനുകൾ ഒരുങ്ങും.പ്ലാനറ്റ് മലയാളം ഭൂമി മലയാളം എന്ന പേരിൽ  കേരളത്തിന്റെ പൊതു സ്മാരകങ്ങൾ പ്രദർശന സങ്കേതങ്ങൾ എന്നിവ കാലികമാക്കുന്നതും അന്തർദേശീയ ധാരയിൽ എത്തിക്കുന്നതും സംബന്ധിച്ച് തയ്യാറാക്കുന്ന ആർട് ഡോക്യൂമെന്റേഷൻ പദ്ധതിയും കേരളീയത്തിന്റെ  ഭാഗമാണ്.
 ഡി.കെ. മുരളി എം.എൽ.എ,മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു,ഐ, പി ആർ ഡി ഡയറക്ടർ ടി.വി.സുഭാഷ് എന്നിവരും മന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

date