Skip to main content

വയോജന ഭിന്നക്ഷേമ വിഭാഗങ്ങളുടെ ക്ഷേമം : സെമിനാര്‍ ശ്രദ്ധേയമായി

സമഭാവനയില്‍ അധിഷ്ഠിതമായ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്ന പുതുകേരള മോഡല്‍ വികസിപ്പിക്കുന്നതിനാണ് കേരളീയത്തിന്റ ഭാഗമായി സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു.
നവകേരള സങ്കല്‍പ്പം തുല്യതയില്‍ അധിഷ്ഠിതമായതും മുതിര്‍ന്ന പൗരന്‍മാരെയും ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തെയും ഉള്‍ക്കൊള്ളുന്നതുമാണ്.

അരികുവല്‍കൃത സമൂഹങ്ങളെ ഉള്‍ക്കൊള്ളുകയും അവരുടെ പുനരധിവാസം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിനും ആവശ്യമായ  നിര്‍ദേശങ്ങള്‍ സെമിനാറില്‍ നിന്നു പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.വയോജന ക്ഷേമം എന്ന വിഷയത്തെ പ്രത്യേകം അഭിസംബോധന ചെയ്യേണ്ടത് സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവാദിത്തമാണ്. വയോജന ആരോഗ്യ നിലവാരം ഇന്ത്യയിലേറ്റവും മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളം. സര്‍വീസ് ,ക്ഷേമ പെന്‍ഷനുകളും വയോജന ജീവിത നിലവാരത്തെ ഉയര്‍ത്തുന്നതായും മന്ത്രി പറഞ്ഞു

ഭിന്നശേഷി, വയോജനങ്ങള്‍, ട്രാന്‍സ് ജന്‍ഡര്‍ സമൂഹങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് കേരളം സ്വീകരിക്കുന്നതെന്ന് സാമൂഹിക നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് പറഞ്ഞു.ജനസംഖ്യയില്‍
12.9 ശതമാനം വയോജനങ്ങളുള്ള സംസ്ഥാനമാണ് കേരളം.

ആരോഗ്യ രംഗത്തെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ ആയുര്‍ ദൈര്‍ഘ്യം ഉയര്‍ന്നതിന്റെ നേട്ടമാണിത്.
അന്തസോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കുന്നതിന് പാര്‍ശ്വ വല്‍കൃത സമൂഹങ്ങളെ പ്രാപ്തരാക്കുന്നതിനുള്ള ശ്രമങ്ങളാണ് സാമൂഹിക നീതി വകുപ്പ് നിലവില്‍ തുടര്‍ന്ന് വരുന്നത്. നിലവിലെ സാധ്യതകള്‍ക്കൊപ്പം വെല്ലുവിളികളെയും നേരിടാന്‍ കഴിയുന്ന രീതിയിലുള്ള സംവാദം സെമിനാറില്‍ പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് നയങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയണമെന്ന് വെന്യൂ ജനറ്റ് റിക്‌സ് ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടര്‍ എബി ഡേ പറഞ്ഞു.പുതിയ കാലത്തിനനുസരിച്ചുള്ള  വയോജന ആരോഗ്യ സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വയോജനങ്ങളെ ബാധ്യതയായി കാണുന്ന സമൂഹത്തെ ബോധവത്ക്കരിക്കുന്നതിന്  പ്രാധാന്യം നല്‍കണമെന്ന്
ഹെല്‍ പേജ് ഇന്ത്യ,പോളിസി റിസര്‍ച്ച് ആന്‍ഡ് അഡ്വക്കേറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അനുപമ ദത്ത പറഞ്ഞു. ഈ മേഖലയിലെ പ്രശംസാവഹമായ പദ്ധതികള്‍ നടപ്പിലാക്കി വരുന്ന സംസ്ഥാനമാണ് കേരളം. ഡിജിറ്റല്‍ സാക്ഷരത വയോജനങ്ങളില്‍ വ്യാപകമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനം ഊര്‍ജിതമാക്കണം. വയോജനങ്ങളുടെ മാനസികാരോഗ്യത്തിന് പ്രത്യേക ഊന്നല്‍ നല്‍കേണ്ടതുണ്ട്. വയോജനങ്ങളായ സ്ത്രീകളെ സ്വയം പര്യാപ്തരാക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അനുപമ അഭിപ്രായപ്പെട്ടു.

ഭൗതിക തടസ്സങ്ങള്‍, മനോഭാവത്തിലുള്ള പോരായ്മകള്‍ എന്നിവ ഇല്ലാതാക്കി കൊണ്ടാകണം ഭിന്ന ശേഷി സമൂഹത്തെ ശാക്തീകരിക്കേണ്ടതെന്ന് ഡിജിറ്റല്‍ ശ്രുതി ഡിസബിലിറ്റി റൈറ്റ് സെന്റര്‍ ഡയറക്ടര്‍ ഷമ്പാ സെന്‍ ഗുപ്ത അഭിപ്രായപ്പെട്ടു. വനിതകളായ ഭിന്നശേഷി ക്കാരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗൗരവമായി കാണണം. കുടുംബത്തിനുള്ളില്‍ നിന്നു തന്നെ അതിക്രമം നേരിടുന്ന സാഹചര്യം നിലവിലുണ്ടെന്നും ഷമ്പ  പറഞ്ഞു.

ഇത്തരം അതിക്രമങ്ങളുടെ ക്രൈം ഡാറ്റ പ്രത്യേകമായി സൂക്ഷിക്കുകയും പഠന വിധേയമാക്കുകയും ചെയ്യണമെന്നും ഷമ്പ അഭിപ്രായപ്പെട്ടു പൊതുജനാരോഗ്യം, പോഷകാഹാര വിതരണം എന്നിവയാണ് ജീവിത ദൈര്‍ഘ്യം കൂടാന്‍ സഹായിച്ചതെന്ന് നിംഹാന്‍സ് പ്രൊഫസര്‍ സഞ്ജീവ് ജയന്‍ അഭിപ്രായപ്പെടു. ഇനി മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കേണ്ട കാലത്തിലൂടെയാണ് കടന്നു പോകുന്നത്. പ്രായം കൂടുന്തോറും മാനസിക ആരോഗ്യം വര്‍ധിപ്പിക്കാന്‍ വേണ്ട നടപടി കേരളം സ്വീകരിക്കണമെന്ന്
സഞ്ജീവ് ജയിന്‍ പറയുന്നു

വരുമാന ശേഷി ഇല്ലാത്തവരെന്ന നിലയില്‍  ഭിന്നശേഷിക്കാര്‍ ദാരിദ്ര്യത്തില്‍ ജീവിക്കേണ്ടി വരുന്ന സാഹചര്യം ഗൗരവകരമാണെന്ന്
സെന്റര്‍ ഫോര്‍ ഇന്‍ക്ലൂസീവ് പോളിസി  പ്രതിനിധി മീനാക്ഷി ബാലസുബ്രഹ്‌മണ്യം അഭിപ്രായപ്പെട്ടു.ഭിന്ന ശേഷി വിഭാഗത്തിലെ ഓരോ വ്യക്തികളുടെയും പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണെന്ന തിരിച്ചറിവ് പ്രധാനമാണ്. ആംഗ്യ ഭാഷയെക്കൂടി ഭരണഘടനാപരമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകപരമായ കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നും മീനാക്ഷി പറഞ്ഞു.

കാഴ്ച പരിമിതിയെ അതിജീവിച്ച കാലം കാന്താരി സ്ഥാപക സബ്രിയേ ടെന്‍ ബര്‍കന്‍ വിശദീകരിച്ചു.കേരളത്തിന്റെ ഭിന്നശേഷി സൗഹൃദ സമീപനം കൊണ്ടാണ് തന്റെ പ്രധാന  പ്രവര്‍ത്തന മണ്ഡലമായി കേരളത്തെ തെരഞ്ഞെടുത്തതന്നും അദ്ദേഹം പറഞ്ഞു.

ന്യൂറോ പ്ലാസ്റ്റിസിറ്റി, എപ്പിജനിറ്റ്ക്‌സ് പഠനങ്ങള്‍ ഭിന്നശേഷി വിഭാഗങ്ങളുടെ വികാസത്തിനായി ഉപയോഗിക്കണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ഹിയറിംഗ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുജ കെ കുന്നത്ത് അഭിപ്രായപ്പെട്ടു. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കിക്കൊണ്ടു മാത്രമേ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളു. ഇത്തരം പദ്ധതികളും സര്‍ക്കാര്‍ ഊര്‍ജിതമാക്കണമെന്ന് സുജ പറഞ്ഞു.

പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാകാനുള്ള ശ്രമമാണ് കേരളം നടത്തുന്നതെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം മിനി സുകുമാര്‍ പറഞ്ഞു. വയോജനങ്ങളുടെ ആര്‍ജിത കഴിവുകളെ ഉപയോഗിക്കാന്‍ സംസ്ഥാനത്തിനാകണമെന്നും മിനി അഭിപ്രായപ്പെട്ടു
ഭിന്നശേഷി സെന്‍സസ് നടത്തി രാജ്യത്തിനു മാതൃക തീര്‍ത്ത സംസ്ഥാനമാണ് കേരളമെന്ന് ടെക്‌നോപാര്‍ക്ക് മുന്‍ സി ഇ ഒ  ജി.വിജയ രാഘവന്‍ പറഞ്ഞു. ഭിന്ന ശേഷി സൗഹൃദമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കാന്‍ നമുക്ക് കഴിയണം. ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് , സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കണമെന്നും വിജയ രാഘവന്‍ അഭിപ്രായപ്പെട്ടു.

ജീവിത ശൈലീരോഗങ്ങള്‍, സാമ്പത്തികമായ പ്രതിസന്ധി എന്നിവ വയോജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് ഓസ്ട്രിയയില്‍ നിന്നുള്ള ഗവേഷകന്‍ ഡോ.കെ. ജയിംസ് പറഞ്ഞു. വയോജനങ്ങളുടെ ജന സംഖ്യ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനം ഇതിനെ നേരിടുന്നതിനുള്ള നയങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും ജയിംസ് പറഞ്ഞു

നിപ്പര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദ്രബാബു ക്രോഡീകരണം നടത്തി. മന്ത്രി ഡോ.ആര്‍ ബിന്ദു സെമിനാര്‍ ഉപസംഹരിച്ചു.

ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാറില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി
ആര്‍. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മ്മിള മേരി ജോസഫ് വിഷയാവതരണം നടത്തി. ഭിന്നശേഷിക്കാരിയായ കണ്‍മണി കാലുകൊണ്ട് നിര്‍മിച്ച നെറ്റിപ്പട്ടം സ്‌നേഹോപഹാരമായി പാനലിസ്റ്റുകള്‍ക്ക് മന്ത്രിസമ്മാനിച്ചു.

date