Skip to main content

കേരളീയത്തെ സംഗീതത്തില്‍ അലിയിച്ച് കേരളത്തിന്റെ വാനമ്പാടി,സാലഭഞ്ജികയുമായി രാജശ്രീ വാര്യര്‍

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വലിയ വേദിയില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത്, കേരളീയം നാലാം ദിനത്തെ സംഗീത സാന്ദ്രമാക്കി മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയും സംഘവും. ആയിരങ്ങളാണ് കെ എസ് ചിത്രയുടെ സ്വരമാധുരി ആസ്വദിക്കാന്‍  ഒഴുകിയെത്തിയത്. ടാഗോര്‍ തിയേറ്ററില്‍ ഡോ:രാജശ്രീ വാര്യരും സംഘവും അവതരിപ്പിച്ച സാലഭഞ്ജികയായിരുന്നു നാലാം ദിനത്തിലെ മറ്റൊരാകര്‍ഷണം. മലയാളപ്പുഴ എന്നപേരില്‍ കേരളത്തിലെ പുഴകളുടെ ആത്മഗതങ്ങളിലൂടെ സഞ്ചരിക്കുന്ന മള്‍ട്ടിമീഡിയ വെര്‍ച്വല്‍ റിയാലിറ്റി ഷോ നിശാഗന്ധിയുടെ വേദിയെ വ്യത്യസ്തമാക്കി.

 വയലാറിന്റെയും പി.ഭാസ്‌കരന്റെയും കേരളത്തനിമയുള്ള ഗാനങ്ങളുടെ അവതരണവുമായി പുത്തരിക്കണ്ടം വേദിയും നിറഞ്ഞു. സെനറ്റ് ഹാളില്‍ കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം പാവ വീട്, വിമന്‍സ് കോളജില്‍ നാടകം -തീണ്ടാരിപ്പച്ച , ഭാരത് ഭവനില്‍ കുട്ടികളുടെ നാടകം സന്തോഷ രാജകുമാരന്‍, വിവേകാനന്ദ പാര്‍ക്കില്‍ കഥാപ്രസംഗം -കാള്‍ മാര്‍ക്സ്, കെല്‍ട്രോണ്‍ കോംപ്ലക്സില്‍ കഥകളി, ബാലഭവനില്‍ സംഗീത നൃത്തശില്‍പം, പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ മോഹിനിയാട്ടം, മ്യൂസിയം റേഡിയോ പാര്‍ക്കില്‍ ഫോക്ക് ഫെസ്റ്റ്, സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ കാളിയമര്‍ദ്ദന കഥ ആസ്പദമാക്കിയ ഡാന്‍സ് ഡ്രാമ, യൂണിവേഴ്സിറ്റി കോളേജില്‍ കേരള യൂണിവേഴ്സിറ്റി കലാ പ്രതിഭകളുടെ അവതരണം, എസ് എം വി സ്‌കൂളില്‍ ദഫ്മുട്ട്, മാര്‍ഗംകളി, പാക്കനാര്‍ തുള്ളല്‍, ഒപ്പന, ഗാന്ധി പാര്‍ക്കില്‍ ഫ്യൂഷന്‍ സംഗീതിക, വിമന്‍സ് കോളജില്‍ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച റിഥം തുടങ്ങിയ പരിപാടികളും അരങ്ങേറി. എല്ലാവേദികളും കലാസ്വാദകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു.

date