Skip to main content

കേരളീയം ചലച്ചിത്രമേള; നാലാം ദിനവും ഹൗസ്ഫുള്‍

കേരളീയം പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി,കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ നാലാം ദിവസവും വലിയ തോതില്‍ പ്രേക്ഷക പങ്കാളിത്തം. ജനപ്രിയ സിനിമകളുടെ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പെരുന്തച്ചന്‍, വൈശാലി, കോളിളക്കം തുടങ്ങിയ ചിത്രങ്ങള്‍ക്ക് മണിക്കൂറുകള്‍ക്കു മുമ്പേ തന്നെ ക്യൂ രൂപപ്പെട്ടു തുടങ്ങിയിരുന്നു. നിറഞ്ഞ സദസ്സിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. നടന്‍ ജയന്റെ അവസാനചിത്രമായ കോളിളക്കം ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഡിജിറ്റൈസ് ചെയ്ത ഭാര്‍ഗവീനിലയത്തിന് ഒന്നരമണിക്കൂര്‍ മുമ്പേ പ്രേക്ഷകര്‍ ക്ഷമയോടെ കാത്തുനിന്നു. ശ്രീ തീയേറ്ററില്‍ നിറഞ്ഞ സദസിനു മുമ്പാകെ ചിത്രം പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന്റെ റീമേക്കായ നീലവെളിച്ചം ഈ വര്‍ഷം പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ പുതുതലമുറ പ്രേക്ഷകരുടെ വന്‍പങ്കാളിത്തം പ്രദര്‍ശനത്തിലുണ്ടായി.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ടുകെ റെസ്റ്ററേഷന്‍ ചെയ്ത ഓളവും തീരവും എന്ന ചിത്രവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒഴിമുറി, രുഗ്മിണി, ഡിവോഴ്‌സ്, മഞ്ചാടിക്കുരു, 101 ചോദ്യങ്ങള്‍, ജന്മദിനം തുടങ്ങി 16 ചിത്രങ്ങളും മൂന്നു ഡോക്യുമെന്ററികളുമാണ് പ്രദര്‍ശിപ്പിച്ചത്.

date