Skip to main content

ജനങ്ങൾ പൂർണ്ണ സംതൃപ്തരെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ 

 

നവകേരള സദസ്സിനെത്തിയ ജനങ്ങൾ പൂർണ്ണ സംതൃപ്തിയോടെയാണ് തിരിച്ചു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങൾക്ക് സർക്കാരിന് മുമ്പിൽ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഈ സർക്കാരിന്റെ പ്രത്യേകത. 2016 ൽ  അധികാരം ഏറ്റെടുക്കുമ്പോൾ സമസ്ത മേഖലയിലും പുരോഗതി കൈവരിക്കുക എന്ന ദൗത്യമാണ് ജനങ്ങൾ സർക്കാരിനെ ഏൽപ്പിച്ചത്.
പ്രകടന പത്രികയിൽ  പ്രഖ്യാപിച്ചത് പോലെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ സർക്കാരിനായി. നടപ്പാക്കില്ലന്ന് കരുതിയ പദ്ധതികൾ പലതും നടപ്പാക്കി. നിരാശയിൽ നിന്ന് കേരളത്തിന് പ്രതീക്ഷയേകി.
ഓഖി, നിപ, മഹാപ്രളയം, അതിരൂക്ഷമായ കാലവർഷക്കെടുതി, കോവിഡ് തുടങ്ങിയവ സംസ്ഥാനത്തിന് പല രീതിയിലുള്ള തിക്താനുഭവങ്ങളാണ് നൽകിയത്. പല ഭാഗത്തുനിന്നും നിസ്സഹകരണങ്ങൾ ഉണ്ടായിരുന്നിട്ടും ജനങ്ങളുടെ ഐക്യത്തിനു മുന്നിൽ കേരളത്തിന് അതിജീവിക്കാനായി. ജനങ്ങൾ നൽകിയ പിന്തുണയാണ് ഇതിന് അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് പരിപാടിയിലും ജനപ്രതിനിധികൾ നാടിന്റെ പൊതുവായ പ്രശ്നങ്ങളും പ്രതീക്ഷകളും അവതരിപ്പിക്കും. ചെറുതും വലുതുമായ നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ് മണ്ഡലങ്ങളിൽ ലഭിക്കുന്നത് എന്നിരിക്കെ ഇത്തരത്തിലുള്ള സദസ്സുകൾ ബഹിഷ്കരിക്കുന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
നേട്ടങ്ങളിൽ നിന്നും മുന്നോട്ട് പോകാൻ കഴിഞ്ഞാലേ നാടിനു പുരോഗതി ഉണ്ടാകുകയുള്ളൂ. തുടർ പ്രവർത്തനങ്ങൾ നടത്തണം. ഇതിന്റെ ഭാഗമായി ഒട്ടേറെ മേഖലകളിൽ അഭിമാനകരമായ നേട്ടം നേടിയെടുത്താണ് കാലാനുസൃതമായ പുരോഗതി ആർജ്ജിക്കുന്നത്. 
പ്രാദേശിക സർക്കാരിനോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനം മികച്ചതാണ്. 
ലോകത്തിനും രാജ്യത്തിനും മാതൃകയാണ് സംസ്ഥാന സർക്കാരിന്റെ നിലപാടുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഭാവി കേരളത്തെ പടുത്തുയർത്താനുമാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. നാട് മുഴുവൻ  നവകേരള സദസ്സിനെ സ്വീകരിച്ചുവെന്നും  മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ കാനത്തിൽ ജമീല എം എൽ എ അധ്യക്ഷയായിരുന്നു. മന്ത്രിമാരായ ആന്റണി രാജു, കെ എൻ ബാലഗോപാൽ, ആർ ബിന്ദു തുടങ്ങിയവർ സംസാരിച്ചു. കൊയിലാണ്ടി മണ്ഡലം നവ കേരള സദസ്സ്  നോഡൽ ഓഫീസർ എൻ എം ഷീജ സ്വാഗതവും കൊയിലാണ്ടി തഹസിൽദാർ സി.പി മണി നന്ദിയും പറഞ്ഞു.

date