Skip to main content

നവകേരള സദസ്സ് നല്‍കുന്നത് കേരളത്തിന്റെ അവകാശങ്ങള്‍ നേടാന്‍ ഒന്നിച്ച് നില്‍ക്കണമെന്ന സന്ദേശം: മന്ത്രി കെ. രാജന്‍

നവകേരള സദസ്സ് നല്‍കുന്നത് കേരളത്തിന്റെ അവകാശങ്ങള്‍ നേടാന്‍ ഒന്നിച്ച് നില്‍ക്കണമെന്ന സന്ദേശമാണെന്ന് മന്ത്രി കെ. രാജന്‍. കാരക്കോണം മെഡിക്കല്‍ കോളേജില്‍ നടന്ന പാറശ്ശാല മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനുഷിക മുഖമുള്ള വികസന തന്ത്രമാണ് കേരളം ഉയര്‍ത്തിപ്പിടിച്ചത്. 60 വയസ്സു പൂര്‍ത്തിയായ 64 ലക്ഷം പേര്‍ക്കാണ് ഈ സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. 2025 നവംബര്‍ ഒിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായ കേരളം മാറാന്‍ പോവുകയാണ്. എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് എന്ന നേട്ടത്തിലേക്ക് കേരളം നടന്നടുക്കുകയാണ്.  വിലക്കയറ്റം പിടിച്ചു നിര്‍ത്തി. കേരളത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ഹൈടെക് കേന്ദ്രമാക്കി സര്‍ക്കാര്‍ മാറ്റി. 20 കൊല്ലം കഴിഞ്ഞുള്ള കേരളം എങ്ങനെയായിരിക്കണമെന്ന് 2016 ല്‍ തന്നെ ചിന്തിച്ച സര്‍ക്കാരിണിത്. ഏഴര വര്‍ഷം കൊണ്ട് ഇച്ഛാശക്തിയോടെ മുന്നേറാന്‍ കേരളത്തിന് കഴിഞ്ഞു. മൂന്നരക്കോടി ജനങ്ങളാണ് കേരളത്തിന്റെ യഥാര്‍ഥ യജമാനന്‍മാരെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് നേരിട്ടിറങ്ങിയത്. പാറശ്ശാലയലിലെ വികസനത്തിന്റെ പട്ടിക വളരെ വലുതാണ്. മണ്ഡലത്തിലെ 82 ശതമാനം റോഡുകള്‍ ബിഎംബിസി നിലവാരത്തിലായി. ഗ്രന്ഥശാലകളിലെല്ലാം പുസ്തകമെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഹൈടെക്കായി. ആദ്യ തരിശുരഹിത മണ്ഡലമായി പാറശ്ശാല മാറി തുടങ്ങി അനവധി നേട്ടങ്ങള്‍ പാറശ്ശാലയും സ്വന്തമാക്കിയെന്നും മന്ത്രി പറഞ്ഞു. നവകേരള സദസ്സിനെതിരെയുള്ള ബഹിഷ്‌കരണാഹ്വാനം ജനം തള്ളിയെന്നും മന്ത്രി പറഞ്ഞു.

 

date