Skip to main content

വികസനത്തിൽ സംസ്ഥാനം വളരെ മുന്നിൽ: മന്ത്രി പി. പ്രസാദ്

 

വികസന കാര്യത്തിൽ സംസ്ഥാനം വളരെയധികം മുന്നിലാണെന്നും ഇനിയും മുന്നോട്ട് പോകുകയാണെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. പിറവം മണ്ഡലതല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന കാര്യങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യാൻ സംഘടിപ്പിച്ച നവകേരള സദസ്സ് പിറവം എം.എൽ.എ. ബഹിഷ്കരിച്ചുവെങ്കിലും ജനങ്ങൾ ഏറ്റെടുത്തുവെന്നത് സന്തോഷമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. അതിദാരിദ്ര്യ കുടുംബങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. 2025 ൽ ഒരു  അതിദാരിദ്ര്യകുടുംബം പോലും സംസ്ഥാനത്ത് ഉണ്ടാവുകയില്ല. ഇതിന്റെ ഭാഗമായാണ് അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്ന ഭവന രഹിതർക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നൽകിയത്. മറ്റൊരു ഇന്ത്യൻ സംസ്ഥാനത്തിനും ഇത്തരമൊരു നേട്ടമില്ലെന്ന് മന്ത്രി പറഞ്ഞു. 

കാർഷിക മേഖലയിലെ വികസനം ലക്ഷ്യമിട്ട് 10000 കൃഷി കൂട്ടങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. എന്നാൽ 20000 കൃഷി കൂട്ടങ്ങൾ നിലവിൽ പ്രവർത്തിച്ചുവരികയാണ്. മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിനും കേരളം പ്രോത്സാഹനം നൽകുന്നുണ്ട്. കേന്ദ്രത്തിന്റെ സഹായമില്ലാതെ തന്നെ റബർ കർഷകരുടെ ഉന്നമനത്തിനായി 1950 കോടി രൂപയാണ്  സംസ്ഥാന സർക്കാർ നൽകിയത്. വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന് 5000 കോടി രൂപ ചെലവാക്കിയപ്പോൾ
ക്ലാസ് മുറികൾ  സ്മാർട്ടായി. സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങളുമായി. വികസനത്തോടൊപ്പം സാധാരണക്കാരന്റെ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്താണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

date