Skip to main content

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഏഴര വർഷക്കാലത്ത് അഭൂതപൂർവമായ മുന്നേറ്റം: മന്ത്രി വീണാ ജോർജ്

 

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഏഴര വർഷക്കാലം കൊണ്ട്  അഭൂതപൂർവമായ മുന്നേറ്റമാണ് ഉണ്ടാകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാരിൻ്റെ വ്യക്തമായ നയത്തിൻ്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്. കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ കൃത്യമായ ആലോചനകൾ നടത്തി പ്രാവർത്തികമാക്കിയെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ഗവ. നഴ്സിംഗ് സ്കൂൾ ശതാബ്ദി ആഘോഷം' ശത സ്മൃതി'യിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

1924ൽ ആരംഭിച്ച നഴ്സിംഗ് സ്കൂൾ ഇന്ന് വളർച്ചയുടെ ഒട്ടേറേ പടവുകൾ പിന്നിട്ടിരിക്കുകയാണ്. രാജ്യത്തെ ആരോഗ്യ മേഖലയിൽ ചരിത്രം സൃഷ്ടിച്ചു മുന്നേറുകയാണ് എറണാകുളം ഗവ. നഴ്സിംഗ് സ്കൂളും ജില്ലാ ആശുപത്രിയും. രാജ്യത്ത് ആദ്യമായി ജില്ലാ തലത്തിൽ അവയവ മാറ്റ ശസ്ത്രക്രിയ, ഓപ്പൺ ഹാർട്ട് സർജറി എന്നിവ ജില്ലാ ആശുപത്രിയിൽ നടത്തി. ഹൃദയ മാറ്റ ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പുകളും നടന്നു വരുന്നു.

ആരോഗ്യ രംഗം മുൻപ് ഉണ്ടായിട്ടില്ലാത്ത നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നു. നിപ്പ, കോവിഡ് പ്രതിസന്ധികൾ വളരെ മികച്ച രീതിയിലാണ് നാം മറികടന്നത്. ആർദ്രം മിഷനിലൂടെ മികച്ച  പ്രതിരോധമാണ് നാം നടത്തിയത്. ജനങ്ങളെ ചേർത്തു പിടിച്ചുള്ള മികവാർന്ന കോവിഡ് പ്രതിരോധത്തിൻ്റെ പേരിൽ കേരളം ചരിത്രത്തിൽ ഇടം പിടിച്ചുവെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ സൂചികകളിലും കേരളം മുന്നിൽ നിൽക്കുന്നു. മാതൃ ശിശു മരണ നിരക്ക് കുറച്ചു കൊണ്ടു വരാൻ സംസ്ഥാനത്തിന് സാധിച്ചു. കേരളത്തിൽ നിന്നുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അത് മനസിലാക്കി കേരളത്തിൽ തന്നെ പരമാവധി അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സർക്കാർ ശ്രദ്ധ നൽകുന്നുണ്ട്. ഗുണമേന്മയിൽ വിട്ടു വീഴ്ച വരുത്താതെ തന്നെ മെഡിക്കൽ സീറ്റുകൾ ഇരട്ടിയാക്കി ഉയർത്താനും സാധിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

date