Skip to main content
ഠാണ - ചന്തക്കുന്ന് വികസനം ഇരിങ്ങാലക്കുട വികസന ചരിത്രത്തിലെ പുതിയ അധ്യായം: ഡോ. ആര്‍.ബിന്ദു

ഠാണ - ചന്തക്കുന്ന് വികസനം ഇരിങ്ങാലക്കുട വികസന ചരിത്രത്തിലെ പുതിയ അധ്യായം: ഡോ. ആര്‍.ബിന്ദു

സിവില്‍ സ്റ്റേഷനില്‍ പ്രത്യേക ഓഫീസ് തുറന്നു 

ഇരിങ്ങാലക്കുടയുടെ വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് ഠാണ - ചന്തക്കുന്ന് വികസനമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു. ഠാണ - ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനായി ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ പ്രത്യേക ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഇരിങ്ങാലക്കുടയുടെ മുഖഛായ മാറ്റുന്ന പദ്ധതിയുടെ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഈ ഓഫീസില്‍ ബന്ധപെടാം. പദ്ധതി ബാധിതരുടെ സൗകര്യം കണക്കിലെടുത്താണ് തൃശൂര്‍ എല്‍ എ ജനറല്‍ ഓഫീസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന് പകരം ഇരിങ്ങാലക്കുടയില്‍ പ്രത്യേക ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജനുവരി 29, 30, 31 തീയതികളിലാണ് ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനായി വസ്തുവിന്റെ അസല്‍ രേഖകള്‍ ഹാജരാക്കേണ്ടത്. ഇതിന് മുന്നോടിയായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മുഴുവന്‍ സംശയങ്ങള്‍ പരിഹരിക്കുന്നതിനും നേരത്തെ രേഖകള്‍ കൈവശമുള്ളവര്‍ക്ക് അവ സമര്‍പ്പിക്കുന്നതിനുമാണ് പ്രത്യേക ഓഫീസ് ആരംഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രേഖകള്‍ കൃത്യമായി നല്‍കിയവര്‍ക്ക് കൈപ്പറ്റ് റശീതി മന്ത്രി കൈമാറി.  

എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ സിസി യമുനാദേവി, എല്‍ എ ജനറല്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ടി ജി ബിന്ദു, മുകുന്ദപുരം താലൂക്ക് തഹസില്‍ കെ ശാന്തകുമാരി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date