Skip to main content

ഗതാഗതക്കുരുക്ക്:  വലിയ വാഹനങ്ങൾക്കുള്ള നിയന്ത്രണം കർശനമായി നടപ്പിലാക്കും - ജില്ലാ വികസന സമിതി 

 

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കർശനമായി നടപ്പിലാക്കാൻ  ജില്ലാ വികസന സമിതി യോഗം നിർദ്ദേശം നൽകി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷവും ചുരത്തിലെ ഗതാഗതക്കുരുക്ക് തുടരുന്നതായി എംഎൽഎമാരായ കെ എം സച്ചിൻ ദേവ്, ലിൻ്റോ ജോസഫ് എന്നിവർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ജില്ലാ കലക്ടർ ഇതുമായി ബന്ധപ്പെട്ട് ജി പോലിസ്, ആർടിഒ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. അവധി ദിനങ്ങളിൽ വൈകിട്ട് മൂന്ന് മണി മുതൽ രാത്രി ഒമ്പത് മണി വരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ മുൻ ഉത്തരവ് ശക്തമായി നടപ്പാക്കണം.

കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയുടെ വശങ്ങളിലെ അനധികൃത കൈയേറ്റങ്ങൾ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന്  ലിൻ്റോ ജോസഫ് എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് കേന്ദ്രം ഹോട്ടൽ ആക്കി മാറ്റി ഉപയോഗിക്കുന്നത് വളരെ ഗൗരവത്തോടെ കാണണമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും  എംഎൽഎ ആവശ്യപ്പെട്ടു. മലയോര ഹൈവേ റൂട്ടുകളിൽ കെഎസ്ആർടിസി ബസ്സുകൾ ഓടിക്കാനുള്ള പെർമിറ്റ് അനുവദിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു. പുതുപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ (ആരോഗ്യം) അറിയിച്ചു. 

അടുത്തിടെയുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ചെറിയ റെയിൽവേ ക്രോസിംഗുകൾ റെയിൽവേ അധികൃതർ അടക്കുന്നത് പരിസരവാസികളായ വീട്ടുകാർക്കും കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി  തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ചൂണ്ടിക്കാട്ടി. റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അസിസ്റ്റൻ്റ് കലക്ടറെ യോഗം ചുമതലപ്പെടുത്തി. 

കട്ടിപ്പാറ പഞ്ചായത്തിലെ അറവ് മാലിന്യ സംസ്കരണ പ്ലാൻ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാൻ തദ്ദേശസ്ഥാപന വകുപ്പ് അധികൃതർക്ക് വികസന സമിതി യോഗം നിർദ്ദേശം നൽകി.

വടകര പ്രീമെട്രിക് ഹോസ്റ്റൽ നിർമാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് കെ കെ രമ എംഎൽഎ ആവശ്യപ്പെട്ടു. കെട്ടിടത്തിൻ്റെ  ഡിസൈൻ ഒരാഴ്ചയ്ക്കകം സമർപ്പിക്കുമെന്ന് പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 

നവകേരള സദസ്സിൽ ജില്ലയിൽ ലഭിച്ച 47981  നിവേദനങ്ങളിൽ 8777 എണ്ണം തീർപ്പാക്കിയതായി എഡിഎം യോഗത്തെ അറിയിച്ചു. 75 അപേക്ഷകൾ നിരസിച്ചു. 10969 നിവേദനങ്ങളിൽ റിപ്പോർട്ട് ലഭ്യമായി. ബാക്കിയുള്ളവയിൽ നടപടികൾ പുരോഗമിക്കുകയാണ്. ഇവയിൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ എം സച്ചിൻദേവ് , ലിന്റോ ജോസഫ്, കെ. കെ രമ, എം കെ മുനീർ,  ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ്, സബ് കലക്ടർ ഹർഷിൽ ആർ മീണ, എഡിഎം സി മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ എം പ്രസാദ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ  പങ്കെടുത്തു.

date