Skip to main content

വിഭവ സമാഹരണം; താമരശേരിയില്‍ ലഭിച്ചത് 28.36 ലക്ഷം

പ്രകൃതിക്ഷോഭത്തില്‍ ഉള്ളുലഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കാന്‍ കൈകോര്‍ത്ത് മലയോര ജനത. പ്രകൃതിക്ഷോഭത്തിലും മഴക്കെടുതിയിലും ജില്ലയില്‍ കുടുതല്‍ മരണവും നാശനഷ്ടങ്ങളും നേരിട്ട താലൂക്കാണ് താമരശേരി. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ക്യാമ്പുകളിലും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമടക്കം വലിയസഹായങ്ങളാണ് ഇവിടുത്തെ ജനം നല്‍കിയത്. വ്യാഴാഴ്ച താമരശേരി റെസ്റ്റ്ഹൗസില്‍ തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തിനും നല്ല പിന്തുണയാണ് ലഭിച്ചത്. രാവിലെ ഒമ്പത് മുതല്‍ 12 വരെ നടന്ന വിഭവസമാഹരണത്തില്‍ 28,36,163 രൂപ ലഭിച്ചു. 
എല്‍കെജി വിദ്യാര്‍ഥികള്‍ മുതല്‍ പെന്‍ഷന്‍കാര്‍ വരെ സഹായവുമായെത്തി. രാഷ്ട്രീയപാര്‍ടികള്‍, ജനപ്രതിനിധികള്‍, സ്‌കൂള്‍ മാനേജ്മെന്റുകള്‍, വ്യാപാരികള്‍, സൊസൈറ്റികള്‍, പള്ളികമ്മിറ്റികള്‍, സന്നദ്ധസംഘടനകള്‍, കലാകാര•ാര്‍, സ്വകാര്യവ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ നവകേരള നിര്‍മ്മാണത്തിന് മുതല്‍കൂട്ടാകുന്ന ധനസമാഹരണത്തിലേക്ക് സംഭവനയുമായെത്തി.
സിപിഐ എം താമരശേരി ഏരിയ കമ്മിറ്റി 10 ലക്ഷമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് 15,000 രൂപ നല്‍കി. കിഴക്കോത്ത് പന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ റെഡ്ക്രോസ് വിദ്യാര്‍ഥികള്‍ സമാഹരിച്ച 90,070 രൂപ വിദ്യാര്‍ഥികളും അധ്യാപകരും കൈമാറി. കളരാന്തിരി ക്രസന്റ് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായ ഫാത്തിമ നെഹ്ല താന്‍ സൂക്ഷിച്ചുവച്ച 500 രൂപയുടെ പണക്കുടുക്കയുമായാണ് എത്തിയത്. ഇതേ സ്‌കൂളിലെ വിദ്യര്‍ഥികളും അധ്യാപകരടക്കമുള്ള ജീവനക്കാരും 50,000 രൂപയുടെ ചെക്കും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട തങ്ങളുടെ സ്‌കൂളിലെ വിദ്യാര്‍ഥിക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് പുറമെ വിഭവസമാഹരണത്തിലേക്ക് 50,000 രൂപയും നല്‍കി പൂനൂര്‍ ഇശാഅത്ത് പബ്ലിക് സ്‌കൂള്‍ മാതൃകയായി. പൂനൂര്‍ ഗാഥാ കോളേജ് 75,000 രൂപയാണ് നല്‍കിയത്. ഉണ്ണികുളം പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  മന്ത്രി ടി പി രാമകൃഷ്ണന് കൈമാറി. കൊടിയത്തൂര്‍ മഹല്ല് കമ്മിറ്റി സ്വരൂപിച്ച 40,000 രൂപ ട്രഷറര്‍ ഉമ്മര്‍ പുതിയോട്ടില്‍ മന്ത്രി ടി പി രാമകൃഷ്ണന് കൈമാറി.
കോഴിക്കോട് പാലാഴിയില്‍ നിന്ന് താമരശേരിയിലെത്തി ശാന്തി സ്പെഷ്യല്‍ അയല്‍കൂട്ടത്തിലെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മ 1000 രൂപയാണ്് നല്‍കിയത്. മലബാറിലെ വിവിധ ജില്ലകളില്‍ കലാപ്രകടനങ്ങള്‍ നടത്തി കിട്ടിയ 28,732 രൂപയുമായാണ് ഒരുകൂട്ടം കലാകാര•ാര്‍ എത്തിയത്. ഒടുങ്ങാക്കാട് മഖാം ട്രസ്റ്റ് 50,000 രൂപ നല്‍കി. കാരാട്ട് റസാക്ക് എംഎല്‍എ, ജില്ലാ കലക്ടര്‍ യു വി ജോസ്,  ഡെപ്യുട്ടി കലക്ടര്‍ കെ ഹിമ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ്, വിവിധ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
മുക്കത്തും തിരുവമ്പാടിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം. മുക്കം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വിഭവസമാഹരണത്തില്‍ വിദ്യാര്‍ത്ഥികളും വനിതകളും മത സാമൂഹിക, സാംസ്‌കാരിക സംഘടനകളും തുക തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷണന് കൈമാറി. വിഭിന്ന ശേഷിയുള്ള കുട്ടികളും ദുരിതാശ്വാസത്തിന് സഹായം നല്‍കിയത് ഹൃദ്യമായ കാഴ്ചയായി മുക്കം സര്‍വീസ് സഹകരണ ബാങ്ക് ഓഡറ്റോറിയത്തില്‍ ജോര്‍ജ് എം തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ യു വി ജോസ്, ഡപ്യൂട്ടി കലക്ടര്‍ കെ. ഹിമ, താമരശേരി തഹസില്‍ദാര്‍ വി.എ മുഹമ്മദ് റഫീഖ്, കോഴിക്കോട് തഹസില്‍ദാര്‍ കെ ടി സുബ്രഹ്മണ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  എം.മധുസൂദനന്‍ തുടങ്ങിയവര്‍  പങ്കെടുത്തു. 

date