Skip to main content
മാതൃ-ശിശു സംരക്ഷണ കേന്ദ്രം

മാതൃ-ശിശു സംരക്ഷണ കേന്ദ്രം മാതൃകാപരം; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മാതൃ-ശിശു സംരക്ഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

പുല്‍പ്പള്ളി ചീയമ്പം 73 ലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രം മാതൃകാപരമാണെന്നും കൗമാരക്കാരായ പെണ്‍കുട്ടികളുടെയും ഗര്‍ഭിണികളുടെയും ആരോഗ്യ പരിപാലനത്തിന് ഇടമാകുമെന്നും രജിസ്ട്രേഷന്‍- മ്യൂസിയം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ചീയമ്പം 73 കോളനിയോട് ചേര്‍ന്ന് നിര്‍മ്മിച്ച 'ജീവസ്സ്' മാതൃശിശു സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ പരിപാലന രംഗത്ത് കേരളം ഏറെ മുന്നിലാണെന്നും വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജാതി, മത, വ്യത്യാസമില്ലാതെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ കേന്ദ്രത്തില്‍ വിവിധ സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

നീതി ആയോഗ് ആസ്പിരേഷന്‍ ഫണ്ടിലുള്‍പ്പെടുത്തി 38,4000 രൂപ ചെലവിലാണ് ജില്ലാ നിര്‍മ്മിതി കേന്ദ്ര മാതൃ-ശിശു സംരക്ഷണ കേന്ദ്രം നിര്‍മ്മിച്ചത്. അറ്റാച്ച് ശുചിമുറി സംവിധാനത്തോടെയുള്ള ജെ.എച്ച്.ഐ റും, പോസ്റ്റ് ലേബര്‍ റൂം, കണ്‍സള്‍ട്ടേഷന്‍ റും, അടുക്കള, വരാന്ത ഹാള്‍ എന്നിവയാണ് കേന്ദ്രത്തിലുള്ളത്. ചുറ്റുമതില്‍, ഇന്റര്‍ ലോക്ക്, കുഴല്‍ കിണര്‍ എന്നിവയുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു.

പരിപാടിയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍, വൈസ് പ്രസിഡന്റ് എം.എസ് പ്രഭാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കൈലേഷ് സത്യാലയം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി സുരേന്ദ്രന്‍, കെ.ജെ സണ്ണി, വാര്‍ഡ് അംഗം എം.വി രാജന്‍, ഡി.എം.ഒ ഡോ.പി ദിനീഷ്, ഡെപ്യൂട്ടി ഡി.എം.ഒ പ്രിയ സേനന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ഷിജിന്‍ ജോണ്‍ ആളൂര്‍, മാതൃ-ശിശു സംരക്ഷണ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എ.പി സിത്താര, പൂതാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ്, ജനപ്രധിനിതികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ആരോഗ്യ സംരക്ഷണം ഉറപ്പാക്കി 'ജീവസ്സ്'  

ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ക്ക് പുറമെ ഇത്തരത്തില്‍ ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത് രാജ്യത്ത് ആദ്യമായാണ്.  ദുര്‍ബല ഗോത്രവര്‍ഗ്ഗക്കാരുടെ ആരോഗ്യപരിപാലനമാണ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. ചീയമ്പം 73 കോളനിയോട് ചേര്‍ന്ന് നിര്‍മ്മിച്ച മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷയുള്‍പ്പെടെ എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ഡി.എം.ഒ ഡോ.പി.ദിനീഷ് പറഞ്ഞു. ഗര്‍ഭിണികള്‍ക്കുള്ള പ്രത്യേക  ചികിത്സാ സൗകര്യം ഉണ്ടായിരിക്കും. കുത്തിവെയ്പ്പ്, മെഡിക്കല്‍ ക്യാമ്പ് എന്നിവക്ക് മാസത്തില്‍ രണ്ടു തവണ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. എല്ലാ ദിവസവും ഊര് മിത്രങ്ങളുടെ സേവനം ഉണ്ടായിരിക്കും. ഊരുമിത്രങ്ങള്‍ മുഖേന കോളനികളില്‍ ക്യാമ്പുകളും ബോധവത്കരണവും നടത്തും. ഗോത്ര വിഭാഗത്തിലെ ആയിരത്തിലധികം പേരാണ് ചീയമ്പം 73 കോളനിയില്‍ താമസിക്കുന്നത്. ഇതില്‍ മുന്നൂറിലധികം കാട്ടുനായ്ക്ക വിഭാഗക്കാരും ഉള്‍പ്പെടുന്നു.

date