Skip to main content
നവകേരള സ്ത്രീ സദസ്സ്: മുഖ്യമന്ത്രിയുമായി മുഖാമുഖം വ്യാഴാഴ്ച്ച (22)

നവകേരള സ്ത്രീ സദസ്സ്: മുഖ്യമന്ത്രിയുമായി മുഖാമുഖം വ്യാഴാഴ്ച്ച (22)

 

നെടുമ്പാശ്ശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വിപുലമായ സജ്ജീകരണങ്ങൾ

3000വനിതകൾ പങ്കെടുക്കും

 സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുമായി സംവദിക്കുന്ന മുഖാമുഖം: നവകേരള സ്ത്രീ സദസ്സ് ഫെബ്രുവരി 22 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 1.30 വരെ എറണാകുളം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
സമൂഹത്തിലെ വിവിധ മേഖലകളിലെ 3000ത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും നവകേരള സ്ത്രീ സദസ്സ് സംഘടിപ്പിക്കുന്നത്.

പരിപാടിയോട് അനുബന്ധിച്ച് വിപുലമായ സജ്ജീകരണങ്ങളോടെ വേദി ഒരുങ്ങി കഴിഞ്ഞു. രാവിലെ 8.30 മുതൽ പരിപാടിയുടെ ഭാഗമായി രജിസ്ട്രേഷൻ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും എത്തുന്ന വനിതകൾക്കായി ജില്ലാ അടിസ്ഥാനത്തിൽ 14 രജിസ്ട്രേഷൻ കൗണ്ടറുകൾ വേദിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പങ്കെടുക്കാൻ എത്തുന്നവർക്ക് ലഘു ഭക്ഷണം ഉച്ചഭക്ഷണം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യമുള്ള കുടിവെള്ളവും വിതരണം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മുഴുവൻ സമയവും മെഡിക്കൽ ടീമിന്റെ പ്രവർത്തനവും ഉണ്ടാവും. ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീപക്ഷ നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുന്നതിനുമാണ് വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്. അഭിപ്രായങ്ങള്‍ എഴുതി നല്‍കാനും അവസരം ഉണ്ടാകും. നവകേരളം സംബന്ധിച്ച് സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷകള്‍, നിര്‍ദേശങ്ങള്‍, നൂതന ആശയങ്ങള്‍ എല്ലാം സദസില്‍ പങ്കുവയ്ക്കപ്പെടും. 

ജനപ്രതിനിധികള്‍, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്നവര്‍, വകുപ്പ് മേധാവികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യ-വിദ്യാഭ്യാസ- വ്യവസായ-കാര്‍ഷിക മേഖലകളിലെ പ്രതിനിധികള്‍, പരമ്പരാഗത വ്യവസായ മേഖല, ഐ.ടി, കലാ- സാഹിത്യ- കായിക മേഖലകള്‍, ആദിവാസി, ട്രാന്‍സ് വനിതകള്‍, തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള സ്ത്രീകളുടെ സദസ്സിൽ പങ്കാളികളാകും.

date