Skip to main content
  ജില്ലാ അതിർത്തിയായ തണ്ണീർമുക്കത്ത് ബണ്ട്‌റോഡിൽ പരിശോധന നടത്തുന്ന സ്റ്റാറ്റിക് സർവേലൻസ് സംഘം.

ജില്ലാ അതിർത്തികളിൽ കർശന പരിശോധനയുമായി സ്റ്റാറ്റിക് സർവേലൻസ് സംഘങ്ങൾ

 

കോട്ടയം: ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കി സ്റ്റാറ്റിക് സർവേലൻസ് സംഘങ്ങൾ. മാർച്ച് 27 മുതൽ ജില്ലാ അതിർത്തികളിൽ 24 മണിക്കൂറും സ്റ്റാറ്റിക് സർവേലൻസ് ടീം സജീവമാണ്. ജില്ലയിലേയ്ക്കു പ്രവേശിക്കുന്ന 28 ഇടങ്ങളിലാണ് 84 സ്റ്റാറ്റിക് സർവേലെൻസ് സംഘങ്ങൾ സദാ ജാഗരൂഗരായിരിക്കുന്നത്.  മൂന്ന് ഷിഫ്റ്റുകളായാണു പരിശോധനാസംഘത്തിന്റെ പ്രവർത്തനം. ഒരു ടീം ലീഡർ, രണ്ട് പോലീസ് ഉദ്യോഗസ്ഥർ, ഒരു വീഡിയോഗ്രാഫർ എന്നിവരാണ് ഒരു ടീമിൽ. പരിശോധനയുടെ ദൃശ്യങ്ങൾ മുഴുവൻ റെക്കോഡ് ചെയ്യുന്നുണ്ട്. വാഹനത്തിലും സംഘം പ്രവർത്തിക്കുന്ന പന്തലിലും സി.സി. ടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിൽ പണം,  അനധികൃത മദ്യം, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുടെ നീക്കം തടയുന്നതിനാണ് സ്റ്റാറ്റിക് സർവേ ലെൻസ് സംഘങ്ങളെ നിയോഗിച്ചിട്ടുള്ളത്.  സംഘത്തിന്റെ പ്രവർത്തനങ്ങളുടെ ദിവസേനയുള്ള റിപ്പോർട്ട് പോലീസ് സൂപ്രണ്ടിനു സമർപ്പിക്കേണ്ടതും അതിന്റെ പകർപ്പ് റിട്ടേണിങ് ഓഫീസർ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ, തെരഞ്ഞെടുപ്പു നിരീക്ഷകർ എന്നിവർക്കു സമർപ്പിക്കേണ്ടതുമാണ്.

 ഇലവീഴാ പൂഞ്ചിറ ടോപ്പ്, കാഞ്ഞിരം കവല, നീർപാറ, പ്ലാച്ചേരി, ഇടകടത്തി, വഴിക്കടവ്, പൂത്തോട്ട, തണ്ണീർമുക്കം ബണ്ട്, ളായിക്കാട്, എ.സി. റോഡ് പെരുന്ന, മുക്കൂട്ടുതറ, കല്ലേൽപ്പാലം, നെല്ലാപ്പാറ, ചെറുകരപ്പാലം, ഏന്തയാർപ്പാലം, പായിപ്പാട്, പുളിക്കൻപാറ, തോപ്പിൽക്കടവ്, പുതുവേലി, ടി.ആർ.ആൻഡ് ടീ എസ്റ്റേറ്റ് കൊമ്പുകുത്തി, ഇളംകാട് പാലം, കറുകച്ചാൽ, വഞ്ചികപ്പാറ, പെരുംകുറ്റി, അഴുതയാർ പാലം, കൂട്ടിക്കൽ ചപ്പാത്ത്, കണമലപ്പാലം,കുളമാവുംകുഴി എന്നിവിടങ്ങളിലാണ് സ്റ്റാറ്റിക് സർവേ ലൻസ് ടീം പ്രവർത്തിക്കുക.

മതിയായ രേഖകളില്ലാതെ അൻപതിനായിരം രൂപയിൽ കൂടുതൽ കൈവശം വച്ച് യാത്ര ചെയ്യുന്നവർക്കെതിരെയും മയക്കുമരുന്ന്, പുകയില ഉത്പ്പന്നങ്ങൾ, നിയമാനുസൃതമല്ലാത്ത മദ്യം എന്നിവയുമായി യാത്ര ചെയ്യുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. പണം പിടിച്ചെടുത്തത് സംബന്ധിച്ച് പരാതിയുള്ളവർക്ക് കളക്ട്രേറ്റിലെ അപ്പീൽ കമ്മിറ്റി മുൻപാകെ അപ്പീൽ ഫയൽ ചെയ്യാം.

 

date