Skip to main content

ലോക്‌സഭ തിരഞ്ഞെടുപ്പ് ജാഥകള്‍ പോലീസിനെ മുന്‍കൂട്ടി അറിയിക്കണം- ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഥ സംഘടിപ്പിക്കുമ്പോള്‍ പോലീസ് അധികാരികളെ സംഘാടകര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാതൃക പെരുമാറ്റച്ചട്ട പ്രകാരം, ജാഥ തുടങ്ങുന്നതിനുള്ള സമയവും സ്ഥലവും പോകേണ്ട വഴിയും ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കണം. സാധാരണ ഗതിയില്‍ പരിപാടിയില്‍ മാറ്റം വരുത്താന്‍ പാടില്ല. 

ജാഥ പോകുന്ന പ്രദേശങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നിരോധന ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടോ എന്ന് സംഘാടകര്‍ അന്വേഷിക്കണം. ഏതെങ്കിലും തരത്തിലുള്ള നിരോധന ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ ഉത്തരവുകള്‍ പാലിക്കണം. ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയില്‍ ജാഥ ക്രമീകരിക്കണം. ജാഥ വളരെ നീണ്ടതാണെങ്കില്‍ സൗകര്യപ്രദമായ ഇടവേളകളില്‍ വാഹനങ്ങള്‍ കടത്തി വിടണം.
പോലീസിന്റെ നിര്‍ദേശം കര്‍ശനമായി പാലിച്ചുകൊണ്ട് റോഡിന്റെ വലതു വശത്തു കൂടി ജാഥ കടന്നു പോകണം.

രണ്ടോ അതിലധികമോ രാഷ്ട്രീയപാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഒരേസമയത്തു ഒരു വഴിയിലൂടെ കടന്നു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി സംഘാടകര്‍ പരസ്പരം ബന്ധപ്പെടുകയും അവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ജാഥയില്‍ ദുരുപയോഗപ്പെടുത്തിയേക്കാവുന്ന സാധനങ്ങള്‍ കൊണ്ടു നടക്കുന്ന ജാഥ അംഗങ്ങളെ രാഷ്ട്രീയകക്ഷികളൊ സ്ഥാനാര്‍ത്ഥികളൊ നിയന്ത്രിക്കണം. മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലുള്ള അംഗങ്ങളെയോ അവരുടെ നേതാക്കളെയോ പ്രതിനിധാനം ചെയ്യുന്ന കോലങ്ങള്‍ കൊണ്ടുപോകുന്നതിനും പരസ്യമായി കോലങ്ങള്‍ കത്തിക്കുന്നതും മറ്റു പ്രകടനങ്ങളും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല.

date