Skip to main content

കുടുംബ പ്രശ്‌നങ്ങള്‍ കുട്ടികളുടെ മാനസിക വികാസത്തെ  ദോഷകരമായി ബാധിക്കും: വനിതാ കമ്മിഷന്‍ 

 

ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുട്ടികളുടെ മാനസിക വികാസത്തെ ദോഷകരമായി ബാധിക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ എറണാകുളം ജില്ലാതല സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
    വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവിലുണ്ടാകുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിംഗില്‍ പരിഗണനയ്ക്കു ലഭിച്ചതില്‍ അധികവും. ഗാര്‍ഹിക ചുറ്റുപാടുകളിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുകയാണ്. ഇതിന്റെ തിക്താനുഭവങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് കുഞ്ഞുങ്ങളാണ്. എറണാകുളത്തും തിരുവനന്തപുരത്തും സ്ഥിരം കൗണ്‍സിലിംഗ് സംവിധാനം വനിതാ കമ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങള്‍ സങ്കീര്‍ണമായി മാറുന്ന സാഹചര്യമാണ്. ഇതു പരിഹരിക്കുന്നതിന് ജനകീയ ഇടപെടലും ആവശ്യമാണ്. വിവാഹത്തിന് മുന്‍പ് സ്ത്രീ പുരുഷന്മാര്‍ കൗണ്‍സലിംഗിന് വിധേയമാകേണ്ടതും അത്യാവശ്യമാണ്. വനിതാ പോലീസ് ഏര്‍പ്പെടുത്തിയ കൗണ്‍സലിംഗ് സംവിധാനവും പ്രയോജനപ്പെടുത്തണം. വിവാഹ രജിസ്‌ട്രേഷന് കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന ശുപാര്‍ശയും കമ്മിഷന്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. 
    വാര്‍ഡ് തലത്തിലുള്ള ജാഗ്രതാ സമിതികള്‍ വാര്‍ഡുകളിലെ കുടുംബ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ശ്രമിക്കണം. ഇതിനായി ജാഗ്രതാ സമിതികള്‍ക്ക് വനിതാ കമ്മിഷന്‍ പരിശീലനം നല്‍കുന്നുണ്ടെന്നും അധ്യക്ഷ പറഞ്ഞു.  
വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, പാനല്‍ അഭിഭാഷകര്‍, കൗണ്‍സലിംഗ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിറ്റിംഗില്‍ ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി. മൂന്നു പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. ഒരു പരാതി കമ്മിഷന്റെ മുഴുവന്‍ അംഗങ്ങളും ചേര്‍ന്ന് പരിശോധിച്ച് തീര്‍പ്പാക്കും. ആകെ 111 പരാതികളാണ് പരിഗണിച്ചത്. 

date