Skip to main content

വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിറ്റിഗ്യാസ് പദ്ധതി ,മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

**പദ്ധതി നാടിന് വലിയ മാറ്റം ഉണ്ടാക്കുമെന്ന് മന്ത്രി.

**ആദ്യഘട്ടത്തിൽ പത്ത് വാർഡുകളിലായി 12,000 കണക്ഷനുകൾ

വട്ടിയൂർക്കാവ് മണ്ഡലത്തിൽ പൈപ്പ് ലൈൻ വഴി പാചകവാതകം വിതരണം ചെയ്യുന്ന സിറ്റിഗ്യാസ് പദ്ധതിക്ക് തുടക്കമായി. പേരൂർക്കട സോപാനം കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഏറെക്കാലമായി നാട് കാത്തിരുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. സിറ്റി ഗ്യാസ് പദ്ധതിയിലൂടെ വലിയ മാറ്റമാണ് നാടിനുണ്ടാകുന്നത്. പദ്ധതിയുടെ പൂർത്തീകരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതി സമയബന്ധിതമായി  പൂർത്തീകരിക്കുന്നതിന് എ ജി ആൻഡ് പി പ്രഥം കമ്പനിക്ക്‌ കഴിയണമെന്നും മന്ത്രി നിർദേശിച്ചു. ഗാർഹിക ഗുണഭോക്താക്കൾക്കുള്ള സി എൻ ജി രജിസ്‌ട്രേഷൻ  കാർഡുകളും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.

വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷനായിരുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി മണ്ഡലത്തിലെ ജനങ്ങൾ സഹകരിച്ചുവെന്നും എല്ലാ വാർഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും എം  എൽ എ പറഞ്ഞു.

120 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. എ ജി ആൻഡ് പി പ്രഥം കമ്പനിയാണ് പദ്ധതിയുടെ നടത്തിപ്പുകാർ. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതിയിൽ, ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ പത്ത് വാർഡുകളാണുള്ളത്.

മെഡിക്കൽ കോളേജ്, പട്ടം, മുട്ടട, കുറവൻകോണം, കേശവദാസപുരം, കവടിയാർ, പേരൂർക്കട, നന്ദൻകോട്, നാലാഞ്ചിറ, ശാസ്‌തമംഗലം എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസ് പദ്ധതി ആദ്യം എത്തുന്നത്. കമ്പനിയുടെ കൊച്ചുവേളി പ്ലാന്റിൽ നിന്നാണ് വാതകം എത്തിക്കുന്നത്.

60 കിലോമീറ്റർ ദൈർഘ്യത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 12,000 കണക്ഷനുകളാണ്  നൽകുന്നത്. പൊതുമേഖല സ്ഥാപനമായ എച്ച് എൽ എല്ലും ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

നിലവിലെ പാചകവാതക സിലിണ്ടറുകളിൽ നിന്ന് സിറ്റി ഗ്യാസ് പദ്ധതിയിലേക്ക് മാറുമ്പോൾ 10% മുതൽ 20% വരെ സാമ്പത്തിക ലാഭം ഗുണഭോക്താക്കൾക്ക് ഉണ്ടാകും.   കണക്ഷന്റെ ഭാഗമായി സ്ഥാപിക്കുന്ന മീറ്റർ റീഡിംഗിന് അനുസരിച്ച് ഉപയോഗിക്കുന്ന ഗ്യാസിന് പണം നൽകിയാൽ മതിയാകും. ഒരു യൂണിറ്റിന് 50 രൂപ നിരക്കിലാകും ഗുണഭോക്താക്കളിൽ നിന്ന്  ഈടാക്കുക.

അന്താരാഷ്ട നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പാചകവാതക സിലിണ്ടറുകളെ അപേക്ഷിച്ച് പൈപ്പ് ലൈനുകളിൽ ഗ്യാസിന്റെ മർദ്ദം വളരെകുറഞ്ഞ അളവിലാണുള്ളത്. ഇത് അപകട സാധ്യതയും കുറയ്ക്കും.

ചടങ്ങിൽ വാർഡ് കൗൺസിലർമാർ, ട്രിഡ ചെയർമാൻ കെ സി വിക്രമൻ, എ ജി ആൻഡ് പി പ്രഥം ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ചിരദീപ് ദത്ത എന്നിവരും പങ്കെടുത്തു.

date