Skip to main content

സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകൾ സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്

*അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു

യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വർഷം പുതുതായി 10,000 യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ വർഷം 1000 യോഗ ക്ലബ്ബുകൾ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകൾ ഉണ്ടാകും. ശരാശരി ഒരു യോഗാ ക്ലബ്ബിൽ 25 അംഗങ്ങൾ ഉണ്ടായാൽ 10,000 യോഗ ക്ലബ്ബുകളിലൂടെ 2,50,000 പേർക്ക് യോഗ അഭ്യസിക്കാൻ സാധിക്കും. ഇതിലൂടെ സമൂഹത്തിനുണ്ടാകുന്ന ആരോഗ്യകരമായ മാറ്റം വലുതാണെന്നും മന്ത്രി പറഞ്ഞു.

'യോഗ വ്യക്തിക്കും സമൂഹത്തിനുംഎന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം. യോഗയ്ക്ക് ലോകമെമ്പാടും ലഭിക്കുന്ന അംഗീകാരം രാജ്യത്തിന് അഭിമാനമാണ്. 2014 ഡിസംബറിലാണ് യുഎൻ ജനറൽ അസംബ്ലിയിൽ ഇന്ത്യ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ തുടങ്ങിയത്. വ്യക്തികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ നിലനിൽപ്പിന് യോഗ അനിവാര്യമാണ്. പൊതുസമൂഹം ഇത് തിരിച്ചറിഞ്ഞതിൽ വളരെ സന്തോഷവും അഭിമാനവുമുണ്ട്. ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിരവധി മാർഗങ്ങൾ നവ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. എന്നാൽ ചിലതിന് ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് യോഗ. വ്യക്തിയെയും പ്രകൃതിയെയും ഉൾക്കൊള്ളുന്ന ശാസ്ത്രീയമായ യോഗാഭ്യാസത്തിലൂടെ രോഗങ്ങളെ അകറ്റി ശരീരത്തിന് മികച്ച രോഗപ്രതിരോധ ശേഷി കൈവരിക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ജീവിതശൈലീ രോഗങ്ങളെ അകറ്റി നിർത്തുക എന്നത് നവകേരള കർമ്മപദ്ധതിയിലെ 10 പ്രധാന പദ്ധതികളിൽ ഒന്നാണ്. മാതൃശിശു മരണം ഏറ്റവും കുറവ് കേരളത്തിലാണ്. ആയുർദൈർഘ്യം ഏറ്റവും കൂടുതലും കേരളത്തിലാണ്. എന്നാൽ ജീവിതശൈലീ രോഗങ്ങൾ ഒരു വെല്ലുവിളിയായി നിൽക്കുന്നു. ഈ വെല്ലുവിളിയെ പ്രതിരോധിച്ച് സമൂഹത്തിലെ രോഗാതുരത കുറയ്ക്കുന്നതിൽ യോഗയ്ക്ക് പരമ പ്രധാന സ്ഥാനമുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും സൗജന്യമായി യോഗ അഭ്യസിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. സമ്പൂർണ യോഗ പരിജ്ഞാനം നൽകി ആരോഗ്യവും മികച്ച ജീവിത ഗുണനിലവാരവും ഉറപ്പ് വരുത്താനാണ് പരിശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വർഷം ആരംഭിച്ച 1000 യോഗ ക്ലബ്ബുകളുടെയും 600 വനിതാ യോഗ ക്ലബ്ബുകളുടെയും പ്രവർത്തന റിപ്പോർട്ട് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ മന്ത്രിക്ക് സമർപ്പിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെഎൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ കെ. ജീവൻ ബാബുനാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബുഐഎസ്എം ഡയറക്ടർ ഡോ. കെ.എസ്. പ്രിയഹോമിയോപ്പതി ഡയറക്ടർ ഇൻചാർജ് ഡോ. ബീനആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർഹോമിയോപ്പതി മെഡിക്കൽ വിദ്യാഭ്യാസ പി.സി.ഒ. ഡോ. ടി.കെ. വിജയൻആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. നന്ദകുമാർനാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. ജയനാരായണൻഡോ. സജി എന്നിവർ പങ്കെടുത്തു.

ചടങ്ങിനെത്തിയ വിശിഷ്ടാതിഥികൾക്ക് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ ഖോബ്രഗഡെ യോഗ മാറ്റ് സമ്മാനിച്ചു. ഉദ്ഘാടനത്തിന് ശേഷം തിരുവനന്തപുരം ജില്ലയിലെ ആയുഷ് യോഗ ക്ലബ് അംഗങ്ങളുടെ മാസ് യോഗാ പ്രദർശനവും അരങ്ങേറി. യോഗ പരിശീലക ഡോ. കാവ്യയും സംഘവും യോഗ അഭ്യാസപ്രകടനത്തിന് നേതൃത്വം നൽകി.

പി.എൻ.എക്സ്. 2431/2024

 

 

date