Skip to main content

പക്ഷിപ്പനി: സർക്കാർ നിയോഗിച്ച പഠനസംഘം സന്ദർശനം നടത്തി

 

ആലപ്പുഴ: പക്ഷിപ്പനി വ്യാപനം പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം വ്യാഴാഴ്ച ജില്ലയുടെ വിവിധ മേഖലകൾ സന്ദർശിച്ചു. ചേർത്തലയിലെ കൂടുതൽ വ്യപനം നടന്ന പ്രദേശങ്ങളാണ് ആദ്യം സന്ദർശിച്ചത്. തണ്ണീർമുക്കം, ചേർത്തല നഗരസഭയുടെ വിവിധ ഭാഗങ്ങൾ, ചെറുതന, ചെങ്ങന്നൂർ ഹാച്ചറി എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം പൂർത്തിയാക്കിയത്. വ്യാപനം ഉണ്ടായ പ്രദേശങ്ങളിൽ നിന്നുള്ള സാമ്പിളുകൾ സംഘം ശേഖരിച്ചു. ഫാമുകൾ, പ്രദേശത്തിന്റെ പ്രത്യേകത, വെള്ളം തുടങ്ങിയ കാര്യങ്ങളാണ് സംഘം പഠനവിധേയമാക്കുന്നത്. വൈറസിന്റെ സ്വഭാവവും അത് പടരാനുള്ള സാഹചര്യങ്ങളും സംബന്ധിച്ച് സംഘം പഠനം നടത്തും. തുടർന്ന് തയ്യാറാക്കുന്ന റിപ്പോർട്ട് കേന്ദ്രം നിയോഗിച്ച വിദഗ്ധരുമായി ചർച്ച ചെയ്യും. സംസ്ഥാന തലത്തിൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് രൂപവത്കരിച്ച വിദഗ്ധ സംഘാംഗങ്ങളായ പൂക്കോട് വെറ്റിനറി കോളേജിലെ പ്രഫ.ഡോ.ചിന്തു രവിശങ്കർ, സീനിയർ വെറ്റിനറി സർജൻ ഡോ.പി.രാജീവ്, ഡോ.എസ്.അപർണ വെറ്റിനറി സർജൻ സിയാഡ് പാലോട്, ഡോ.ഹരീഷ് വെറ്റിനറി സർജൻ ജില്ല ലാബ് തിരുവനന്തപുരം, ഡോ.സഞ്ജയ്.ഡി. എന്നിവരാണ് ജില്ലയിൽ സന്ദർശനം നടത്തിയത്. ഇവർ തങ്ങളുടെ കണ്ടെത്തലുകൾ സംസ്ഥാന സർക്കാരിനെ ഉടൻ കൈമാറും. ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസുമായി കളക്ട്രേറ്റിൽ വച്ച് സംഘം ജില്ലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. പഞ്ചായത്തുകൾക്കും കർഷകർക്കുമുള്ള കോംപൻസേഷൻ, ജില്ലയിലെ പക്ഷിപ്പനിയുടെ നിയന്ത്രണം എന്നിവ സംബന്ധിച്ച് ജില്ല കളക്ടർ സംഘത്തോട് വിശദീകരിച്ചു.

date