Skip to main content

നാലുവർഷ ബിരുദ കോഴ്സ് വിജ്ഞാനോത്സവത്തോടെ ജൂലൈ ഒന്നിന് തുടങ്ങും: മന്ത്രി ഡോ. ആർ ബിന്ദു

* സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും

* സംസ്ഥാനത്തെ എല്ലാ കാമ്പസുകളിലും ജൂലൈ ഒന്നിന് വിജ്ഞാനോത്സവം

* നാലുവർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച ഹാൻഡ് ബുക്ക് പുറത്തിറക്കി

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലായ നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ജൂലൈ ഒന്നിന് 'വിജ്ഞാനോത്സവ'ത്തോടെ തുടക്കമാവുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

നാലുവർഷ ബിരുദ ക്ലാസ്സുകൾ ആരംഭിക്കുന്ന ജൂലൈ ഒന്ന് 'വിജ്ഞാനോത്സവമായി' സംസ്ഥാനത്തെ ക്യാമ്പസുകൾ ആഘോഷിക്കും. നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ സമാരംഭവും സംസ്ഥാനതല വിജ്ഞാനോത്സവവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ ഉച്ചക്ക് 12 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ വർഷം മുതൽ എല്ലാ സർവ്വകലാശാലകളിലും ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ  നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴിൽശേഷി വളർത്തലും ഗവേഷണപ്രവർത്തനങ്ങളും സംയോജിപ്പിച്ചുള്ള ദ്വിമുഖ സമീപനം പുലർത്തുന്ന കേരളത്തിലെ നാലുവർഷ ബിരുദ പരിപാടി രാജ്യത്തിന് തന്നെ മാതൃകയായിരിക്കും. കേരളത്തെ ജനപക്ഷ വൈജ്ഞാനികസമൂഹമാക്കി വളർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് നാലുവർഷ ബിരുദ പരിപാടി. ഇതോടനുബന്ധിച്ച് ഏകീകൃത അക്കാദമിക് കലണ്ടർ സംസ്ഥാനത്ത് തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരമാണ് ക്ലാസ് ആരംഭിക്കുന്നത്.

സാമൂഹ്യനീതിയിലും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ, എല്ലാ വിഭാഗങ്ങൾക്കും പ്രാപ്യതയും തുല്യതയും  ഉറപ്പാക്കുന്ന, മികവിലും ഗുണനിലവാരത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഉന്നതവിദ്യാഭ്യാസമാണ് സർക്കാർ സാക്ഷാത്കരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കലാലയങ്ങളിൽ രൂപീകരിക്കപ്പെടുന്ന അറിവിനെ സമൂഹത്തിന് ഉപയോഗപ്പെടുത്താനും അതുവഴി കേരളത്തെ സാമ്പത്തികശക്തിയായി വളർത്തുകയുമാണ് സർക്കാർ ലക്ഷ്യം. 

യുജിസി മുന്നോട്ടു വെച്ച മിനിമം ക്രെഡിറ്റ്, കരിക്കുലം ഘടകങ്ങൾ എന്നിവ കണക്കിലെടുത്തുകൊണ്ടും, കേരളത്തിന്റെ പ്രയോഗിക ബദലുകൾ ഉൾച്ചേർത്തുകൊണ്ടുമാണ് കരിക്കുലം ചട്ടക്കൂട് ഡോ. സുരേഷ് ദാസ് നേതൃത്വം നൽകിയ കരിക്കുലം കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. അറിവ് നേടുന്നതിനൊപ്പം, അറിവ് ഉൽപാദിപ്പിക്കുന്നതിനും പ്രായോഗികമായ അറിവുകൾ ആർജ്ജിക്കുന്നതിനും സംരംഭകത്വ താൽപര്യങ്ങൾ ജനിപ്പിക്കുന്നതിനും സഹായിക്കുന്ന വിധത്തിലാണ് കരിക്കുലം ഫ്രെയിം വർക്ക്.

സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും മൂന്നുവർഷം കഴിയുമ്പോൾ ബിരുദം നേടി എക്സിറ്റ്  ചെയ്യാനും, താൽപര്യമുള്ളവർക്ക് നാലാം വർഷം തുടർന്ന് ഓണേഴ്സ് ബിരുദം നേടാനും, റിസർച്ച് താൽപര്യം ഉള്ളവർക്ക്  ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് ബിരുദ പ്രോഗ്രാമിന്റെ ഘടന. വിദേശ രാജ്യങ്ങളിലേതുപോലെ പൂർണ്ണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാർഥിക്കും സ്വന്തം  അഭിരുചികളും ലക്ഷ്യങ്ങളും അനുസരിച്ചു സ്വന്തം കഴിവുകൾ വികസിപ്പിക്കാനും പ്രൊഫഷണൽ ലക്ഷ്യങ്ങൾക്ക് സഹായകരമാവും വിധം വിഷയ കോമ്പിനേഷൻ തിരഞ്ഞെടുത്തു സ്വന്തം ബിരുദഘടന രൂപകൽപന ചെയ്യാനും കഴിയുന്ന തരത്തിലാണ് കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്. അതുവഴി നേടുന്ന ക്രെഡിറ്റുകൾ ലോകത്തെ പ്രധാനപ്പെട്ട ക്രെഡിറ്റ് ട്രാൻഫർ സംവിധാനങ്ങളായ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്ഫർ സിസ്റ്റവുമായും (ഇസിടിഎസ്) അമേരിക്കൻ ക്രെഡിറ്റ് ട്രാൻസ്ഫർ സവിധാനവുമായും കൈമാറ്റം ചെയ്യാനാവും. 

എല്ലാവിധ മുന്നൊരുക്കങ്ങൾ നടത്തിയും ആവശ്യമായ പരിശീലനം എല്ലാതലത്തിലും നൽകിയുമാണ് സർവ്വകലാശാലകളെ നാലുവർഷ ബിരുദം നടപ്പിലാക്കാൻ സജ്ജമാക്കിയതെന്നും പുതിയ പാഠ്യ പദ്ധതിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള എല്ലാ പിന്തുണയും സർക്കാർ ഉറപ്പു നൽകുന്നതായും മന്ത്രി പറഞ്ഞു. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കോഴ്സുകളും കരിയർ പ്ലാനിംഗും നടത്താൻ സ്‌കിൽ ഡെവലപ്മെന്റ് കേന്ദ്രങ്ങൾ (സിഎസ്ഡിസിസിപി) ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.  നാലുവർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച ഹാൻഡ് ബുക്ക് മന്ത്രി വാർത്താ സമ്മേളനത്തിൽ പ്രകാശനം ചെയ്തു.

വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ജൂലൈ ഒന്നിന് സംസ്ഥാനത്തെ കാമ്പസുകളിൽ നവാഗത വിദ്യാർഥികളെ മുതിർന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വരവേൽക്കും. തുടർന്ന് നാലുവർഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസും ഉണ്ടാവും. സംസ്ഥാനതല ഉദ്ഘാടനപരിപാടി എല്ലാ ക്യാമ്പസുകളിലും ലൈവ് സ്ട്രീം ചെയ്യും. തുടർന്ന് ക്യാമ്പസ് തല ഉദ്ഘാടനച്ചടങ്ങുകൾ നടക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനതല വിജ്ഞാനോത്സവത്തിൽ ആന്റണി രാജു എംഎൽഎ, തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റായ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ സുധീർ എന്നിവർ പങ്കെടുക്കും.

പി.എൻ.എക്സ്. 2596/2024

date