ഫോക്‌ലോർ പുരസ്‌കാര സമർപ്പണം നാളെ (ജൂലൈ 04) മുഖ്യമന്ത്രി നിർവഹിക്കും
കേരള ഫോക്‌ലോർ അക്കാദമി പുരസ്‌കാര സമർപ്പണം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നാളെ (ജൂലൈ നാലിന്) വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒരു ലക്ഷം രൂപയും വെങ്കല ശിൽപവും കീർത്തിപത്രവും ഉൾപ്പെടുന്ന പി.കെ കാളൻ പുരസ്‌കാരം ചിമ്മാനക്കളി ആചാര്യൻ കെ. കുമാരന് മുഖ്യമന്ത്രി സമ്മാനിക്കും. തുടർന്ന് 157 കലാകാരന്മാർക്കുള്ള അക്കാദമി അവാർഡ് സമർപ്പണം നടക്കും. പുരസ്‌കാര സമർപ്പണ സന്ധ്യയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ, വി. ശിവദാസൻ എം.പി, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ വി.കെ പ്രശാന്ത്, കെ.വി സുമേഷ് എന്നിവർ പങ്കെടുക്കും. പുരസ്‌കാരസമർപ്പണ സന്ധ്യയോടനുബന്ധിച്ച് വൈകിട്ട് മൂന്ന് മണി മുതൽ നാടൻപാട്ടും നാടൻ കലകളുടെ അവതരണവും നടക്കും.
11 ഫെലോഷിപ്പുകൾ, 14 ഗുരുപൂജ, 107 അവാർഡുകൾ, 17 യുവ പ്രതിഭ, 2 ഗ്രന്ഥരചന, 1 ഡോക്യുമെന്ററി, 5 എം എ ഫോക്‌ലോർ എന്നിവ ഉൾപ്പെടെയാണ് 157 പുരസ്‌കാരങ്ങൾ. ഫോക്ലോർ അക്കാദമി ചെയർമാനും ഗദ്ദിക കലാകാരനുമായിരുന്ന പി.കെ കാളന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയും വെങ്കല ശില്പവും കീർത്തി പത്രവും ഉൾപ്പെടുന്നതാണ് പി കെ കാളൻ പുരസ്‌കാരം. പ്രശസ്ത ഫോക് ലോറിസ്റ്റ് പ്രൊഫ എം വി കണ്ണൻ, അധ്യക്ഷനായ ഡോ. ബി രവികുമാർ, ഡോ. കെ എം ഭരതൻ, ഡോ. ജിഷ, എ വി അജയകുമാർ (മെമ്പർ സെക്രട്ടറി) എന്നിവരുൾപ്പെടുന്ന അഞ്ചംഗ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
പി.എൻ.എക്സ്. 2704/2024
- Log in to post comments