Skip to main content

കല്ല്യാശ്ശേരിയില്‍ ഔഷധ സസ്യ കൃഷി 100 ഏക്കറിലേക്ക് രണ്ടാം ഘട്ട പദ്ധതി ഉദ്ഘാടനം 6 ന്

കേരളത്തിന്റെ മികച്ച ജൈവ കാര്‍ഷിക  നിയോജക മണ്ഡലമായ കല്ല്യാശ്ശേരിയിലെ ഗ്രാമങ്ങള്‍ ഇനി ഔഷധ സസ്യങ്ങളുടെ വിശാലമായ വിരിപ്പണിയും. ഔഷധ ഗ്രാമം  പദ്ധതിയുടെ  രണ്ടാംഘട്ടത്തിന്റെ ഭാഗമായി കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തിലുമായി 100 ഏക്കറിലായാണ് ഔഷധ സസ്യ കൃഷി വ്യാപിപ്പിക്കുവാന്‍ പോകുന്നത്.
രണ്ടാം ഘട്ടത്തിന്റെ   നിയോജക മണ്ഡല തല ഉദ്ഘാടനം  ശനിയാഴ്ച വൈകിട്ട് 4.30 ന്  മാടായിപ്പാറ തവരതടത്ത് നടക്കുമെന്ന് എം വിജിന്‍ എം എല്‍ എ അറിയിച്ചു.
കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തില്‍ 20 ഏക്കറിലും, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, പട്ടുവം, കല്യാശേരി, കണ്ണപുരം പഞ്ചായത്തുകളില്‍ 10 ഏക്കര്‍ വീതവും, ചെറുതാഴത്ത് 15 ഏക്കറിലും, ചെറുകുന്നില്‍ അഞ്ച് ഏക്കറിലും, മാട്ടൂല്‍ പഞ്ചായത്തില്‍ 2.5 ഏക്കറിലുമായാണ്  രണ്ടാംഘട്ടത്തില്‍ ഔഷധ കൃഷി നടപ്പിലാക്കും.

പദ്ധതിയുടെ ഭാഗമായി  തൊഴിലുറപ്പ് തൊഴിലാളികള്‍ നിലം ഒരുക്കും. പഞ്ചായത്തടിസ്ഥാനത്തില്‍ കര്‍ഷകരുടെ ഗ്രൂപ്പുകളും പദ്ധതിക്കായി  പൂര്‍ണ്ണ സജ്ജം.  കര്‍ഷകര്‍ക്ക് വിപണനത്തിലുള്ള സഹായവും ഉറപ്പാക്കിയിട്ടുണ്ട്.
കൃഷി വകുപ്പ്, ഔഷധി, മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി  എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി.
ആദ്യഘട്ടത്തില്‍ മൂന്ന് പഞ്ചായത്തുകളില്‍ 25 ഏക്കറില്‍ നടപ്പിലാക്കിയ കുറുന്തോട്ടി കൃഷി  വന്‍ വിജയമായിരുന്നു.വിളവെടുത്ത കുറുന്തോട്ടിയും, വിത്തും സംസ്ഥാന പൊതുമേഖല സ്ഥാപനമായ ഔഷധിയാണ് ശേഖരിക്കുന്നത്.  
കേരളത്തിലെ മികച്ച ജൈവ കാര്‍ഷിക  നിയോജക മണ്ഡലത്തിനുള്ള സംസ്ഥാന
പുരസ്‌ക്കാരം കഴിഞ്ഞ വര്‍ഷം  ഔഷധ ഗ്രാമം പദ്ധതിയിലൂടെ  കല്ല്യാശ്ശേരി മണ്ഡലം സ്വന്തമാക്കിയിരുന്നു
 

date