Skip to main content

കർക്കിടക വാവുബലി: ക്രമീകരണങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ

കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ബലിതർപ്പണ കേന്ദ്രങ്ങളിൽ സുരക്ഷിതമായ ബലിതർപ്പണം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർദ്ദേശം നൽകി. ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ വാവുബലിയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ കളക്ടർ വിശദീകരിച്ചു. തിരുവല്ലം, ശംഖുമുഖം, വർക്കല, അരുവിക്കര, വെള്ളായണി, അരുവിപ്പുറം, നെയ്യാറ്റിൻകര, കഠിനംകുളം എന്നിങ്ങനെ 8 ഇടങ്ങളിലാണ് ഇത്തവണ ബലിതർപ്പണ ചടങ്ങുകൾ നടക്കുക.

ജില്ലയിലെ ആകെ ക്രമീകരണങ്ങളുടെ മേൽനോട്ടത്തിനായി നോഡൽ ഓഫീസറായി സബ് കളക്ടർ അശ്വതി ശ്രീനിവാസിനെ നിയമിച്ചു. തിരുവല്ലത്തെ ബലിതർപ്പണ കേന്ദ്രത്തിന്റെ ചുമതലയും സബ് കളക്ടർക്കാണ്. വർക്കലയിൽ എഡിഎമ്മും ശംഖുമുഖത്ത് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറും ആണ് നോഡൽ ഓഫീസർമാർ. മറ്റിടങ്ങളിൽ വിവിധ ഡെപ്യൂട്ടി കളക്ടർമാർ നോഡൽ ഓഫീസർമാരാകും. ഓരോ കേന്ദ്രത്തിലെയും സജ്ജീകരണങ്ങൾ വിലയിരുത്താൻ പ്രാദേശികമായി ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ യോഗം ചേരണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. ചടങ്ങുകൾ മുഴുവൻ ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആണെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടറെ കൂടാതെ എഡിഎം പ്രേംജി സി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

date