Skip to main content

മാര്‍ച്ച്‌ 25 വരെ വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാം :  മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍

ജനുവരി 30ന്‌ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും മാര്‍ച്ച്‌ 25 വരെ വോട്ടര്‍ പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ അവസരമുണ്ടെന്ന്‌ സംസ്‌ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഫോം 6 പൂരിപ്പിച്ച്‌ ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാം. പുതുതായി ചേര്‍ത്തവരുടെ പേര്‌ കൂടി ഉള്‍പ്പെടുത്തി സപ്ലിമെന്‍ററി പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ സംസ്‌ഥാനത്ത്‌ നാല്‌ ലക്ഷം പുതിയ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്‌. പുതിയ വോട്ടറെ ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ മാര്‍ച്ച്‌ 25ന്‌ മുമ്പായി തീര്‍പ്പാക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ജില്ലാ കലക്‌ടര്‍ക്ക്‌ നിര്‍ദേശം നല്‍കി.
തെരഞ്ഞെടുപ്പ്‌ കമീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച മാര്‍ച്ച്‌ ഒമ്പത്‌ മുതല്‍ രാജ്യത്ത്‌ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലുണ്ട്‌. രാഷ്‌ട്രീയ പാര്‍ട്ടികളും സ്‌ഥാനാര്‍ഥികളും പെരുമാറ്റച്ചട്ട പ്രകാരം വേണം പ്രചാരണം നടത്താന്‍. ചട്ടലംഘനം ഉണ്ടായാല്‍ ശക്‌തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ചട്ടലംഘനം നടത്തിയതിന്‌ 31,590 പോസ്‌റ്ററുകളും ഹോര്‍ഡിംഗ്‌സും മറ്റും ഇതുവരെ തൃശൂര്‍ ജില്ലയില്‍ നീക്കി.
പെരുമാറ്റച്ചട്ടപ്രകാരം മതത്തിന്‍െറയോ ജാതിയുടെയോ അമ്പലത്തിന്‍െറയോ പള്ളിയുടെയോ ചര്‍ച്ചിന്‍െറയോ പേരില്‍ ആരും വോട്ട്‌ ചോദിക്കാന്‍ പാടില്ല. ദൈവത്തിന്‍െറ പേര്‌ ഉപയോഗിച്ചും വോട്ട്‌ പിടിക്കരുത്‌. സ്വകാര്യ യാത്രകള്‍ക്കും പാര്‍ട്ടികളുടെ പരിപാടികള്‍ക്കും പോവുമ്പോഴും മന്ത്രിമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ പാടില്ലെന്നും മന്ത്രിമാര്‍ അതിഥി മന്ദിരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്ത്‌ 1200 പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. തൃശൂര്‍ ജില്ലയില്‍ 24 പ്രശ്‌നബാധിത ബൂത്തുകളുണ്ട്‌. ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ്‌. കൂടുതല്‍ പാരാമിലിട്ടറി സേനയെ വിന്യസിക്കുന്നത്‌ അവിടെയായിരിക്കും. 35 കമ്പനി പാരാമിലിട്ടറി സേനയെ സംസ്‌ഥാനത്തിന്‌ ലഭിച്ചിട്ടുണ്ട്‌. കണ്ണൂര്‍, കോഴിക്കോട്‌, പാലക്കാട്‌, മലപ്പുറം, വയനാട്‌ എന്നീ അഞ്ച്‌ ജില്ലകളില്‍ തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നുണ്ട്‌. അതിനാല്‍ കൂടുതല്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്‌. 
തെരഞ്ഞെടുപ്പ്‌ പ്രാരണത്തില്‍ കോഴപ്പണത്തിന്‍െറയും ലഹരി വസ്‌തുക്കളുടെയും മദ്യത്തിന്‍െറയും ഉപയോഗം തടയാനായി ഇന്‍കം ടാക്‌സ്‌, കസ്‌റ്റംസ്‌, എക്‌സൈസ്‌, സെയില്‍സ്‌ടാക്‌സ്‌, പോലീസ്‌ ടീമുകള്‍ സംയുക്‌ത പരിശോധന നടത്തും. നിയമവിരുദ്ധ പണം ഉപയോഗിച്ച്‌ പ്രചാരണം നടത്തുന്നത്‌ പെരുമാറ്റച്ചട്ട ലംഘനമാവും. 
സംസ്‌ഥാനത്തെ വോട്ടര്‍മാരില്‍ യുവാക്കളില്‍ ഒന്നാം സ്‌ഥാനം മലപ്പുറത്തിനും രണ്ടാം സ്‌ഥാനം തൃശൂരിനുമാണ്‌. ഇത്തവണ 119 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ വോട്ടവകാശം നേടിയിട്ടുണ്ട്‌. 18നും 19നും ഇടയിലുള്ള, ആദ്യമായി വോട്ട്‌ ചെയ്യുന്നവരുടെ എണ്ണം 2,61,000 ആണ്‌. 46 ശതമാനം വോട്ടര്‍മാര്‍ 35 വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവരാണ്‌. 80 വയസ്സിനു മുകളിലുള്ള വോട്ടര്‍മാരുടെ എണ്ണം അഞ്ച്‌ ശതമാനമാണ്‌. 
വോട്ടെടുപ്പ്‌ ദിവസം പോളിംഗ്‌ ബൂത്തുകളില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ഇത്തവണ ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ച്‌ ബൂത്തുകളിലെത്തിക്കും. ഭിന്നശേഷിക്കാര്‍ താമസിക്കുന്ന സ്‌ഥലം കണ്ടെത്തി ഇതിന്‌ നടപടി സ്വീകരിക്കുമെന്നും സംസ്‌ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തുടര്‍ന്ന്‌ നടന്ന അസി. റിട്ടേണിംഗ്‌ ഓഫീസര്‍മാരുടെ അവലോകന യോഗത്തില്‍ ജില്ലാ കളക്‌ടര്‍ ടി.വി അനുപമ, സിറ്റി പൊലീസ്‌ കമീഷണര്‍ യതീഷ്‌ ചന്ദ്ര, റൂറല്‍ എസ്‌.പി കെ.പി വിജയകുമാര്‍, അസി. കലക്‌ടര്‍ എസ്‌. പ്രേംകൃഷ്‌ണന്‍, ഇലക്‌ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date