Skip to main content

പോളിങ് ബൂത്തിലെ കാര്യങ്ങള്‍

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു വോട്ടർ പോളിങ്ങ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തും വരെ എല്ലാം ക്രമത്തിലാണോ ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. ഒന്നാം പോളിങ് ഉദ്യോഗസ്ഥനാണ് വോട്ടറെ തിരിച്ചറിയുന്ന വോട്ടർ പട്ടിക കൈവശം വെക്കുന്നത്. പോളിങ് ബൂത്തിലെത്തുന്ന സമ്മതിദായകൻ ആദ്യമെത്തുന്നത് ഒന്നാം പോളിങ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ്. ഇദ്ദേഹം വോട്ടറെ തിരിച്ചറിഞ്ഞതിനു ശേഷമാണ് വോട്ടിങിന്റെ നടപടിക്രമങ്ങൾ ആരംഭിക്കുക.
രണ്ടാം പോളിങ് ഉദ്യോഗസ്ഥനാണ് സമ്മതിദായകന്റെ ഇടതുകയ്യിലെ ചൂണ്ടാണി വിരലിൽ മായാത്ത മഷി തേക്കുന്നത്. നഖത്തിനു മുകളിൽ നിന്നും താഴേക്കാണ് മഷി പുരട്ടേണ്ടത്. ഉദ്യോഗസ്ഥൻ തന്നെയാണ് 17- പട്ടിക പ്രകാരം സമ്മതിദായപ്പട്ടികയുടെ ഉത്തരവാദിത്തം വഹിക്കുന്നത്. മൂന്നാം പോളിങ് ഉദ്യോഗസ്ഥനാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിന്റെ ചുമതല വഹിക്കുന്നത്. രണ്ടാം പോളിങ് ഉദ്യോഗസ്ഥനൊപ്പം തന്നെയാണ് ഇദ്ദേഹവുമിരിക്കുന്നത്. രണ്ടാം പോളിങ് ഉദ്യോഗസ്ഥൻ നൽകുന്ന വോട്ടർ സ്ലിപ്പിന്റെ അടിസ്ഥാനത്തിൽ സമ്മതിദായകരെ വോട്ടുചെയ്യിക്കുന്നത് ഇദ്ദേഹത്തിന്റെ ചുമതലയാണ്. കൂടാതെ മഷി കയ്യിൽ പുരട്ടിയിട്ടുണ്ടോയെന്നും നിരീക്ഷിക്കണം. മൂന്നാം പോളിങ് ഉദ്യോഗസ്ഥന്റെ മേശയിൽ സജ്ജീകരിച്ചിരിക്കുന്ന കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടണിൽ അമർത്തിയ ശേഷം വോട്ടർക്ക് വോട്ടുയന്ത്രം സജ്ജീകരിച്ചിരിക്കുന്ന കമ്പാർട്ട്മെന്റിലെത്തി വോട്ടു ചെയ്ത് വോട്ടിങ്ങ് പ്രക്രിയ പൂർത്തിയാക്കാം.

date