Skip to main content

മഞ്ഞപ്പിത്തത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം-ഡി.എം.ഒ

 

ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍നിന്നും മഞ്ഞപ്പിത്തകേസുകള്‍   റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ.വി അറിയിച്ചു.   റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഞ്ഞപ്പിത്തരോഗ കേസുകളില്‍ ഭൂരിഭാഗവും ആഘോഷങ്ങളിലും സല്‍ക്കാരങ്ങളിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്ത് പാനീയങ്ങള്‍ ഉള്‍പ്പെടെ ഭക്ഷണ സാധനങ്ങള്‍ കഴിച്ചവര്‍ക്കാണ്.  ഈ സാഹചര്യത്തില്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുത്തതിനെതുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ വിവരം നല്‍കി ചികില്‍സ തേടേണ്ടതാണ്. 

പനി, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറിളക്കം, മൂത്രത്തിനു നിറവ്യത്യാസം, കണ്ണിനു മഞ്ഞനിറം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക, യാത്രാവേളകളില്‍ കഴിവതും കുടിക്കുവാനുള്ള വെള്ളം കരുതുക, തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക, വ്യക്തി ശുചിത്വം പാലിക്കുക, മലമൂത്രവിസര്‍ജ്ജനത്തിനുശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താതിരിക്കുക, പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക, വിവാഹം, സല്‍ക്കാരം തുടങ്ങിയ ചടങ്ങുകളിലും മറ്റും കുടിക്കുവാന്‍ ഉപയോഗിക്കുന്ന ഐസും വെള്ളവും   ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക, പാചകം ചെയ്യാന്‍  ഉപയോഗിക്കുന്നവെള്ളം ശുദ്ധീകരിച്ച താണെന്ന് ഉറപ്പുവരുത്തുക, ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അസുഖങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക, രോഗം ബാധിച്ചവരും ഭേദമായവരും ആഹാരപദാര്‍ത്ഥകള്‍ കൈകാര്യം ചെയ്യാതിരിക്കുക, കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുക തുടങ്ങി കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഞ്ഞപ്പിത്തരോഗത്തെ പ്രതിരോധിക്കാവുന്നതാണ്. ആഘോഷങ്ങളും ചടങ്ങുകളും നടത്തുന്നതിന് ഒരാഴ്ചമുമ്പെ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

date