Skip to main content

ജില്ലയില്‍ 142 സ്‌കൂള്‍ വാഹനങ്ങള്‍ക്ക് സുരക്ഷാസ്റ്റിക്കര്‍ നല്‍കി

 

 പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിനു മുന്നോടിയായി ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌കൂള്‍ ബസ്സുകളുടെ പ്രീ മണ്‍സൂണ്‍ പരിശോധനയില്‍ 142 വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ഉറപ്പാക്കി സുരക്ഷാസ്റ്റിക്കര്‍ നല്‍കി. ജില്ലയിലെ കൊണ്ടോട്ടി, ഏറനാട് താലൂക്കുകളിലെ നാലു കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയില്‍ 159 വാഹനങ്ങളാണ് പരിശോധിച്ചത്. അവയില്‍ 17 വാഹനങ്ങള്‍ മടക്കിയയച്ചു. വാഹനങ്ങളില്‍ വെഹിക്കിള്‍ ലോക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റം (വി.എല്‍.ടി.എസ്, ജി.പി.എസ്) ഘടിപ്പിക്കാത്തതിനാലും ഡ്രൈവര്‍മാര്‍ ഐ.ഡി.റ്റി.ആര്‍ പരിശീലനം പൂര്‍ത്തിയാക്കാത്തതിനാലും വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തി സുരക്ഷ  ഉറപ്പുവരുത്തതിനാലുമാണ് സുരക്ഷാ സ്റ്റിക്കറുകള്‍ പതിക്കാതെ വാഹനങ്ങള്‍ തിരിച്ചയയ്ച്ചത്.  സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പക്ഷം ഫിറ്റ്‌നസ് ഉറപ്പാക്കി സുരക്ഷാസ്റ്റിക്കര്‍ നല്‍കും.
കൊണ്ടോട്ടി ( കോടങ്ങാട്-കൊളപ്പുറം റോഡ്), അരീക്കോട് (എടവണ്ണപ്പാറ ജങ്ഷന്‍ പുതിയ ബസ്സ്ാന്‍ഡ്) മഞ്ചേരി (ഐ.ജി.ബി.ടി ബസ് സ്റ്റാന്‍ഡ്), മലപ്പുറം (കാവുങ്ങല്‍ ബൈപ്പാസ് റോഡ്) തുടങ്ങിയ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.  വിദ്യാലയങ്ങളിലെ മുഴുവന്‍ വാഹനങ്ങളുടെയും രേഖകള്‍ സാധുവാണോ എന്ന് പരിശോധിച്ചു. അമിത വേഗത തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും വേഗപ്പൂട്ടുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരിശോധനയില്‍ ഉറപ്പാക്കി. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനുള്ള ബട്ടനുകള്‍ പ്രവര്‍ത്തനക്ഷമാണോയെന്നും പരിശോധിച്ചു. എല്ലാ സ്‌കൂള്‍ ബസുകളിലും  ജി.പി.എസ് ടാഗ് ചെയ്ത സര്‍ട്ടിഫിക്കറ്റും മറ്റ്  അസ്സല്‍ രേഖകളും സഹിതം പരിശോധനയ്ക്ക് ഹാജരാക്കണമെന്ന നിര്‍ദേശം ആര്‍.ടി.ഒ നല്‍കിയിരുന്നു.  പരിശോധന സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങള്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ല.

 

date