Skip to main content

അന്ത്യോദയ: സൗജന്യ ഭക്ഷ്യധാന്യം മറ്റു വിഭാഗങ്ങളിലേക്ക് മാറ്റി നൽകാനാവില്ല

അന്ത്യോദയ അന്നയോജന വിഭാഗത്തിൽ സൗജന്യമായി വിതരണം ചെയ്യുന്ന 35 കിലോ ഭക്ഷ്യധാന്യം മറ്റു വിഭാഗങ്ങളിലേക്ക് മാറ്റിനൽകാൻ കഴിയില്ലെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. ഇതുപോലെ മുൻഗണനാ വിഭാഗത്തിന് അനുവദിച്ചിട്ടുളള ഭക്ഷ്യധാന്യവും മറ്റു വിഭാഗങ്ങളിലേക്ക് മാറ്റാൻ കഴിയില്ലെന്നും മറിച്ചുളള ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ഡയറക്ടർ അറിയിച്ചു. മുൻഗണനാ പട്ടികയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി ഫീൽഡ് തല പരിശോധനകൾ നടത്തി, ഇതുവരെ 3,16,960 കൂടുംബങ്ങളെ അനർഹരാണെന്ന് കണ്ടെത്തി, പട്ടികയിൽ നിന്ന് ഒഴിവാക്കി, അർഹതപ്പെട്ട കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം തുടർപ്രക്രിയയായതിനാൽ ഫീൽഡ് തല പരിശോധനകൾ നടന്നു വരുന്നു. മൂന്നു മാസമായി റേഷൻ വാങ്ങാത്തവരുടെയും ഒരംഗം മാത്രമുളള കാർഡുകളുടെയും പട്ടിക ഫീൽഡ് തല പരിശോധനകൾക്ക് നൽകുന്നുണ്ട്. ഈ പരിശോധനയിൽ അനർഹരാണെന്നു കണ്ടെത്തുന്ന കുടുംബങ്ങൾക്കു പകരം അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തന്ന നടപടികൾ വകുപ്പ് സ്വീകരിച്ചുവരുന്നുണ്ട്. കേന്ദ്രം സംസ്ഥാനത്തിന് പ്രതിവർഷം 14.25 ലക്ഷം മെ.ടൺ ഭക്ഷ്യധാന്യമാണ് അനുവദിച്ചുവരുന്നത്. റേഷൻ വിതരണം സുതാര്യവും കാര്യക്ഷമവുമായി നടന്നു വരികയാണ്. പോർട്ടബിലിറ്റി സൗകര്യം ലഭ്യമാക്കിയതോടെ മുൻഗണനാ വിഭാഗങ്ങൾക്കുളള റേഷൻ സാധനങ്ങളുടെ 95 ശതമാനത്തോളം പ്രതിമാസ വിനിയോഗമുണ്ടാകുന്നുണ്ടെന്നും ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 1649/19

date