കടയിലെ വസ്ത്രശേഖരം മുഴുവൻ ദുരിതാബാധിതർക്ക് നൽകി സഹോദരങ്ങൾ
സ്വന്തം തുണിക്കടയിലെ വസ്ത്രശേഖരം ദുരിതബാധിതർക്കായി സംഭാവന ചെയ്താണ് സഹോദരങ്ങളായ ഗീതയും അശോകനും ഈ ദുരന്തകാലത്തെ താരങ്ങളായി. ആളൂർ പഞ്ചായത്തിലെ കുമ്പിടിഞ്ഞാംപക്കൽ ഗീത അജിതനും കുറ്റിപ്പറമ്പിൽ അശോകനുമാണ് തങ്ങളുടെ കടയിലുണ്ടായിരുന്ന 4 ലക്ഷം രൂപ വിലമതിക്കുന്ന തുണിത്തരങ്ങൾ മുഴുവൻ ദുരിതബാധിതകർക്ക് നൽകിയത്. തൃശൂർ കളക്ടറേറ്റിലെത്തി സാധനങ്ങൾ മുഴുവൻ ജില്ലാ കളക്ടർ എസ് ഷാനവാസിന് കൈമാറി.
ആളൂർ പഞ്ചായത്തിലെ പറമ്പി റോഡിലാണ് ഗീതയും അജിതനും ചേർന്ന് ആറ് മാസങ്ങൾക്ക് മുമ്പ് പുതിയൊരു തുണിക്കടയാരംഭിച്ചത്. തരക്കേടില്ലാതെ കച്ചവടം മുന്നേറുന്നതിനിടിയിലാണ് മഴക്കെടുതിയിൽ സംസ്ഥാനം വീണ്ടും ദുരിതത്തിലായത്. ദുരിതബാധിതർക്ക് തങ്ങളാൽ കഴിയും വിധം എന്തുചെയ്യാനാകും എന്ന ആലോചനയാണ് കട മുഴുവനായി തന്നെ സംഭാവന ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തിപ്പെത്. 6 മാസം മുതൽ 15 വയസ്സുവരെയുളള കുട്ടികൾക്ക് ധരിക്കാവുന്ന വസ്ത്രങ്ങളാണ് കടയിലെ പ്രധാന ശേഖരം. ഇവ മുഴുവൻ ജില്ലാ കളക്ടർക്ക് കൈമാറി. 3000 കുട്ടികൾക്ക് വിതരണം ചെയ്യാനാവശ്യമായ വസ്ത്രങ്ങൾ ഈ ശേഖരത്തിലുണ്ട്. ഇവ മലപ്പുറത്തെ കവളപ്പാറയിലേക്ക് എത്തിക്കും. തൃശൂർ ജില്ലയിലെ ക്യാമ്പുകളിലേക്കും ഒരു ഭാഗം എത്തിക്കും.
കടയിൽ നിന്ന് സാധനങ്ങൾ പായ്ക്ക് ചെയ്യാനും കളക്ടറേറ്റിലേക്ക് മാറ്റാനുമായി നാട്ടുകാരും ആവേശപൂർവ്വം ഒപ്പം കൂടി. കെ യു അരുണൻമാസ്റ്റർ എംഎൽഎയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ചേർന്നാണ് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തത്.
- Log in to post comments