Skip to main content

ജില്ലയില്‍ വിതരണം ചെയ്തത് ഇതുവരെ 21,000ലധികം കിറ്റുകള്‍

 

 പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ 21,000ലധികം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും ഉള്‍പ്പെടെയുള്ള കിറ്റുകള്‍ വിതരണം ചെയ്തെന്ന് ജില്ലാ കളക്ടര്‍  അറിയിച്ചു. ചേവായൂരില്‍ ചിലയിടത്ത് നാമമാത്രമായ വസ്തുക്കളാണ് കിറ്റുവിതരണത്തിനായി നല്കിയതെന്ന് ചില ചാനലുകളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.  20000ലധികം ഭക്ഷണ കിറ്റുകളും ആയിരത്തിലധികം ശുചീകരണ വസ്തുക്കളും വസ്ത്രങ്ങളും  അടങ്ങുന്ന കിറ്റുമാണ് കലക്റ്ററേറ്റിലെ കളക്ഷന്‍ സെന്റര്‍ വഴി വിതരണം ചെയ്തത്. കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളിലേക്കുള്ള കിറ്റുകളാണ് കലക്റ്ററേറ്റിലെ കളക്ഷന്‍ സെന്റര്‍ വഴി വിതരണം ചെയ്തത്. താമരശ്ശേരിയില്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ 1100 ലധികം കിറ്റുകളാണ് വിതരണം ചെയ്തത്. വില്ലജ് ഓഫീസര്‍മാര്‍ മുഖേനയാണ് ഭക്ഷ്യ വസ്തുക്കളുടെ വിതരണം നടത്തുന്നത്. അരി, പഞ്ചസാര,, പയറുവര്‍ഗ്ഗങ്ങള്‍, വെളിച്ചെണ്ണ, തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ ഉള്‍പ്പെട്ട  ഭക്ഷണകിറ്റാണ് വിതരണം ചെയ്യുന്നത്.  

എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പൊതുജനങ്ങളുടെയും സഹായത്തോടെയാണ് കിറ്റുവിതരണം നടത്തുന്നത്.  ചേവായൂരില്‍ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടു പ്രകാരം 57 പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. 65 പേര്‍ക്കുള്ള കിറ്റുകളാണ് നല്കിയിരുന്നത്. എതെങ്കിലും സാധനങ്ങള്‍ കുറവുള്ളതായി ജില്ലാ ഭരണകൂടത്തെ വിതരണത്തില്‍ എര്‍പ്പെട്ടവര്‍ അറിയിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 

ശുചീകരണ ഉപകരണങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ ഐസിഡിഎസ് പ്രവര്‍ത്തകര്‍ മുഖേനയാണ് വിതരണം ചെയ്തത്. വസ്ത്രങ്ങള്‍, പുതപ്പ്, പായ, ബിസ്‌കറ്റ്, ശുചീകരണ ബ്രഷ്, ലോഷനുകള്‍ തുടങ്ങിയവയാണ് കിറ്റില്‍ ഉള്‍പ്പെടുക. വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് പുസ്തകങ്ങള്‍, ഇന്സ്ട്രുമെന്റ് ബോക്സ്  തുടങ്ങിയവയും വിതരണം ചെയ്തു. പ്രളയം മൂലം നഷ്ടമായ മറ്റ് അവശ്യ വസ്തുക്കളും ആവശ്യാനുസരണം വിതരണം ചെയ്യുന്നുണ്ട്.  കിറ്റുകള്‍ ഇനിയും ആവശ്യമുണ്ടെന്ന് വില്ലേജ് ഓഫീസര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോഴും വിതരണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

കിറ്റു വിതരണത്തിനു പുറമെ, ദുരിതാശ്വാസം എറ്റവും കൂടുതല്‍ ആവശ്യമുള്ളവരെ കണ്ടെത്തി അവരുടെ പ്രശനപരിഹാരത്തിനായി പ്രത്യേക ഇടപെടലും ജില്ലാ ഭരണകൂടം നടത്തുന്നുണ്ട്.

date