നെടുങ്കണ്ടം മാവേലി സ്‌റ്റോര്‍ ഇനി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്
സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെടുംങ്കണ്ടം മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തി. സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തൻ നിർവഹിച്ചു. സബ്സിഡി - നോൺ സബ്സിഡി ഉത്പന്നങ്ങൾ സുപ്പർമാർക്കറ്റുകളിലൂടെ വിപണനം നടത്തുകയാണ് സർക്കാർ ലക്ഷ്യം. പൊതുവിപണിയേക്കാൾ വില കുറവിലും, ഗുണമേൻമയുള്ള ഉത്പന്നങ്ങൾ വിതരണത്തിനെത്തിക്കാൻ സപ്ലൈകോയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് ഭക്ഷ്യവകുപ്പ് മന്ത്രി പറഞ്ഞു. വിപണന രംഗത്തെ സ്വകാര്യ ആഗോള ഭീമൻമാരോടാണ് സപ്ലൈകോ മത്സരിക്കുന്നത്; സ്വകാര്യ കമ്പനികൾ വൻ ലാഭം ലക്ഷ്യം വച്ചാണ് കമ്പോള ഇടപെടൽ നടത്തുന്നത്. മിതമായ നിരക്കിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് സപ്ലൈകോ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊതു വിതരണ സംവിധാനത്തിലുടെ വില കുറച്ച് ഉത്പന്നങ്ങൾ വിൽക്കാൻ സാധിക്കുന്നതിനാൽ മാർക്കറ്റിലെ വിലകയറ്റം നിയന്ത്രിക്കാൻ സർക്കാറിന് കഴിയുന്നുണ്ടെന്ന് യോഗത്തിന്റെ അധ്യക്ഷത വഹിച്ചുകൊണ്ട് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ ആദ്യ വിൽപ്പന നടത്തി.
നെടുങ്കണ്ടം സെന്‍ട്രല്‍ ജംഗ്ഷനിലെ ഇടുങ്ങിയ മുറിയിലെ മാവേലി സ്റ്റോറില്‍ നിന്ന് പടിഞ്ഞാറേക്കവലയിലെ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തേലിക്ക് സൂപ്പര്‍ മാര്‍ക്കറ്റയാണ് സപ്ലെെകോ പ്രവര്‍ത്തനം തുടങ്ങുന്നത്. 15 ഷട്ടറുകളിലായി 2500 സ്‌ക്വയര്‍ ഫീറ്റുള്ള മുറികളിലാണ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. ഇതോടനുബന്ധിച്ച് പഴം, പച്ചക്കറി വില്‍പനശാലയും ഒരുക്കും. ഒരേ സമയം 1000 പേര്‍ക്ക് സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം, 2000 സ്‌ക്വയര്‍ഫീറ്റ് പാര്‍ക്കിംഗ് ഏരിയ തുടങ്ങി എല്ലാ വിധ ആധുനിക സൗകര്യങ്ങളും പുതിയ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ കര്‍ഷക ഉപഭോക്തൃ സൗഹൃദ സ്റ്റാള്‍ സൂപ്പര്‍മാര്‍ക്കറ്റിനോട് അനുബന്ധിച്ച് ആരംഭിച്ചിട്ടുണ്ട്. കര്‍ഷകരില്‍ നിന്ന് നേരിട്ടു സംഭരിക്കുന്ന ജൈവ പച്ചക്കറികള്‍ പൊതു വിപണിയേക്കാള്‍ വിലകുറവില്‍ ഇവിടെ നിന്നും വാങ്ങാനാവും. അടുത്ത ഘട്ടത്തിൽ നെടുങ്കണ്ടം സുപ്പർ മാർക്കറ്റിൽ ഗൃഹോപകരണ വിപണന കേന്ദ്രം തുറക്കുമെന്നും ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചു.
സപ്ലൈകോ ആർ.എം.ഒ എലിസബത്ത് ജോർജ്, ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ ജെ.സജീവ്, ജില്ലാ സപ്ലൈ ഓഫീസർ സി.വി ഡേവീസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.കെ ശിവരാമൻ, റ്റി.എം ജോൺ, ത്രിതല പഞ്ചായത്തംഗങ്ങൾ, സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments