Skip to main content

ലോകനാളികേര ദിനം ആചരിച്ചു  സ്റ്റാർട്ടപ്പ് സംരംഭങ്ങൾ കാർഷിക മേഖലയിലേക്ക് വിന്യസിക്കണം: സ്പീക്കർ

സ്റ്റാർട്ടപ്പ് സംരംഭങ്ങൾ കാർഷിക മേഖലയിലെ വിന്യസിക്കപ്പെട്ടാൽ വിസ്‌ഫോടനാത്മകമായ മാറ്റങ്ങൾ ഉണ്ടാവുമെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. കാർഷിക ഉൽപന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത വസ്തുക്കൾ സൃഷ്ടിക്കുന്നതിൽ അപര്യാപ്തത നിലനിൽക്കുന്നുണ്ട്. സാങ്കേതിക വൈദഗ്ധ്യം കാർഷികമേഖലയിൽ ഉപയോഗിക്കപ്പെടണം. സർവകലാശാലകളുടെ മികവ്, കൃഷി ചെയ്യാനുളള താൽപര്യം, കൂട്ടുകൃഷി സംരംഭങ്ങൾ, സാങ്കേതിക വൈദഗ്ധ്യം എന്നിവ ഒത്തുചേർന്നാൽ കാർഷിക മേഖല വൻകുതിപ്പ് കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകനാളികേര ദിനാചരണം കാർഷിക സർവകലാശാല സെൻട്രൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.
പ്രവാസി വരുമാനത്തിന്റെ സുരക്ഷിതത്വത്തിൽ കഴിയുന്ന കേരളത്തിന് മുഖ്യസമ്പത്തുൽപാദന മാർഗ്ഗം കൃഷിയാണെന്ന് പറയാനാകാത്ത സ്ഥിതിയുണ്ട്. കേരളത്തിന്റെ കാർഷിക സമൃദ്ധിയെ ഉത്തേജിപ്പിക്കണം. ആരും ശ്രദ്ധിക്കാതെ ഉപേക്ഷിച്ചിരുന്ന ചക്കയിൽ നിന്ന് 64 മൂല്യവർദ്ധിത ഉൽപന്നങ്ങൾ ആണ് ഉണ്ടാക്കിയത്. ഇത്തരം ഉൽപന്നങ്ങൾ നാളികേരത്തിൽ നിന്നും ഉണ്ടാക്കുന്നതിന് കഴിയണം. കൂട്ടുകൃഷിയാണ് കാർഷിക പുരോഗതിയുടെ അടിസ്ഥാനമെന്നും സ്പീക്കർ പറഞ്ഞു.
കാർഷിക സർവകലാശാല നടപ്പാക്കുന്ന നാളികേര അധിഷ്ഠിത നൈപുണ്യ വികസനവും വിജ്ഞാനവും എന്ന പദ്ധതിയുടെ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു. നാളികേരം അധിഷ്ഠിത വ്യവസായങ്ങളുടെ വികസനം ലക്ഷ്യമാക്കിയുളള ഈ പദ്ധതി ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പാക്കുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജന-റാഫ്തർ പരിശീലനം പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ നാഫ്താർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എൻഎഎച്ച്ഇപി ദേശീയ കോ-ഓർഡിനേറ്റർ ഡോ. പ്രൊബീർ കുമാർഘോഷ് പദ്ധതി വിശദീകരിച്ചു. സർവകലാശാല എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ വി വിജയദാസ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഐ എസ് ഉമാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എസ് വിനയൻ, കാർഷികോൽപ്പാദന കമ്മീഷണർ ഡി കെ സിംഗ്, സർവകലാശാല എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ഡോ. എ അനിൽകുമാർ, ഡോ. ടി പ്രദീപ്കുമാർ, രാജ്‌ശേഖർ പി വാര്യർ, ഡിപിസി കൺസോർഷ്യം ചെയർമാൻ പി വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്ന് സെഷനുകളായി നാളികേര സെമിനാറും നടന്നു.
 

date