Skip to main content

വൈദ്യുതി വകുപ്പ് ഉത്പ്പാദനം കൂട്ടാനുള്ള ശ്രമത്തിൽ-മന്ത്രി എം.എം.മണി

ആലപ്പുഴ: ഇടുക്കിയിൽ രണ്ടാം ഘട്ട പവർഹൗസിന്റെ സാധ്യത പരിഗണിച്ചുവരുകയാണെന്നും നിലവിലെ സോളാർ പദ്ധതികൾ വിജയകരമാവുകയും ചെയ്യുന്നതോടെ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി നമുക്ക് ഇവിടെ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. കെ.എസ്.ഇ.ബിയുടെ 110 കെ.വി.എരമല്ലൂർ സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു മന്ത്രി. സബ്‌സ്റ്റേഷനോടൊപ്പം 110 കെ.വി. കുടപുറം-എരമല്ലൂർ ട്രാൻസ്മിഷൻ ലൈനും പ്രവർത്തനം തുടങ്ങി. ഒരു ലക്ഷത്തിലേറെ വരുന്ന വൈദ്യുതി ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 

   ചിന്നാർ പ്രോജക്ടിന്റെ നടപടികൾ തുടങ്ങിക്കഴിഞ്ഞു. മാങ്കുളം പ്രോജക്ടും ആരംഭിക്കാൻ പോവുകയാണ്. നിലവിൽ മഴ പെയ്ത സാഹചര്യത്തിൽ പവർകട്ട് ഭീഷണി ഒഴിവായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സമ്പൂർണ വൈദ്യുതീകരണം ഇന്ത്യയിൽ ആദ്യം പൂർത്തിയാക്കിയ സംസ്ഥാനമാണ് കേരളമെന്ന് നമുക്ക് അഭിമാനത്തോടെ പറയാം. കഴിഞ്ഞ പ്രളയത്തിൽ 820 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ വലിയ പ്രളയത്തിൽ ബോർഡിന് ഉണ്ടായത്. ഒരു ലക്ഷം പോസ്റ്റ് പോയി.5000 കിലോമീറ്റർ ലൈൻ പോയി. 26 ലക്ഷം കണക്ഷൻ പോയി. 10 ദിവസം കൊണ്ട് കണക്ഷനുകൾ പുനഃസ്ഥാപിക്കാൻ കഴിഞ്ഞുവെന്നത് ബോർഡിന്റെയും വകുപ്പിന്റെയും കാര്യക്ഷമതയാണ് വിളിച്ചറിയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എഴുപുന്ന പഞ്ചായത്ത് കോന്നനാട് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ എ.എം.ആരിഫ് എം.പി. അധ്യക്ഷത വഹിച്ചു.പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ടി.ശ്യാമള കുമാരി, ബി.രത്‌നമ്മ, ജില്ലാ പഞ്ചായത്ത് അംഗം ദലീമജോജോ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമാ ദാമോദരൻ, എഴുപുന്ന പഞ്ചായത്ത് അംഗം മായാരവി, ബോർഡ് ജനറേഷൻ വിഭാഗം ഡയറക്ടർ വി.ബ്രിജ്‌ലാൽ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഉഷാ വർഗ്ഗീസ്, എക്‌സിക്യൂട്ടീവ് എൻജിനിയർ എസ്.ബി.സുരേഷ്‌കുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. 
ജനസാന്ദ്രതയേറിയ അരൂർ, അരൂക്കുറ്റി, ചന്തിരൂർ, എരമല്ലൂർ, വടുതല,തൃച്ചാറ്റുകുളം, എഴുപുന്ന, കുത്തിയതോട്, തുറവൂർ പ്രദേശങ്ങളിലെഉപഭോക്താക്കൾക്ക് ഗുണമേന്മയേറിയ വൈദ്യുതി തടസം കൂടാതെ ലഭ്യമാക്കുക, അനുദിനം വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയ്ക്ക്- ശാശ്വതപരിഹാരം കാണുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി 2015 ലാണ് 11.3 കോടി രൂപ ചിലവ് കണക്കാക്കി ഈ പദ്ധതിക്ക് ഭരണാനുമതി നൽകിയത്. നിലവിലുള്ള 110 കെ.വി. എസ്.എൽ. പുരം - ചെല്ലാനം ലൈനിൽ നിന്നും  250 മീറ്റർ ഡബിൾ സർക്യൂട്ട് ലൈൻ വലിച്ചാണ് സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. അരൂർ ഇലക്ട്രിക്കൽസെക്ഷന്റെ പരിധിയിലേക്ക് മൂന്നും കുത്തിയതോട്, അരൂക്കുറ്റി, പൂച്ചാക്കൽ ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിലേക്ക് ഒന്നുവീതവുമായി ആകെ ആറ് 11 കെ.വി ഫിഡറുകളാണ് തുടക്കത്തിൽ ലഭ്യമാക്കിയിട്ടുളളത്. നിലവിൽ ശേഷി. അധികരിച്ചിട്ടുള്ള അരൂര് 110കെ.വി. സബ്‌സ്റ്റേഷനും അതിൽ നിന്ന് വൈദ്യുതി വിതരണംചെയ്യുന്ന അരുർ വ്യവസായമേഖലയിലെ ഉപഭോക്താക്കൾക്കും ഈ പദ്ധതി നൽകുന്ന ആശാസം വലുതാണ്. 

(ചിത്രമുണ്ട്)
 

date