Skip to main content

ശബരിമല തീര്‍ത്ഥാടനം ------  നവംബര്‍ 15നുള്ളില്‍ എരുമേലി പൂര്‍ണ്ണ സജ്ജമാകും -മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 

ശബരിമല തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിന് നവംബര്‍ 15നുള്ളില്‍ എരുമേലി പൂര്‍ണ്ണമായും സജ്ജമാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഓഗസ്റ്റില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍റെ തുടര്‍ച്ചയായി ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്  സമയബന്ധിതമായ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്.

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാകും. മണ്ഡലകാലം മുഴുവനും ഇടത്താവളങ്ങളിലും തീര്‍ത്ഥാടകരുടെ യാത്രാ മാര്‍ഗ്ഗങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എരുമേലി ദേവസ്വം ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
 
വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ ഇതുവരെ നടത്തിയ മുന്നൊരുക്കങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. അവസാന ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഇവിടെയെത്തുന്നവര്‍ക്ക് തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് ശുചിത്വം ഉറപ്പാക്കണം. ദേവസ്വം ബോര്‍ഡിന്‍റെ മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ ശേഷി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.

കൂടുതല്‍ ശുചിമുറികള്‍ സജ്ജീകരിക്കുന്നവര്‍ മാലിന്യ സംസ്കരണ സംവിധാനം ഉറപ്പാക്കണം. ഇത് സംബന്ധിച്ച് പരിശോധന നടത്തുന്നതിനും മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. മാലിന്യ നിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് എല്ലാ കക്ഷികള്‍ക്കും നോട്ടീസ് നല്‍കണം. സിന്ദൂരം വില്‍ക്കുന്ന കടകള്‍ക്ക് ലൈസന്‍സ് അനുവദിക്കുമ്പോള്‍ ജൈവസിന്ദൂരം മാത്രമേ വില്‍ക്കാവൂ എന്ന് പഞ്ചായത്ത് നിര്‍ദേശം നല്‍കണം

കുടിവെള്ളത്തിന്‍റെ ശുദ്ധിയും ഖരമാലിന്യ നിര്‍മാര്‍ജന പ്ലാന്‍റിന്‍റെ കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി. വെള്ളം ശുദ്ധീകരിക്കുന്നതിന് താത്കാലിക പ്ലാന്‍റ് സ്ഥാപിക്കണം. ആവശ്യമെങ്കില്‍ പോലീസിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായം തേടാം.

എരുമേലി തോട് അടിയന്തരമായി വൃത്തിയാക്കണം. പോലീസിന്‍റെ നിര്‍ദേശപ്രകാരം സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും വേണം.  കെ.എസ്.ആര്‍.ടി.സി ആവശ്യാനുസരണം സര്‍വീസ് നടത്തണം. ബസുകള്‍ പാര്‍ക്കു ചെയ്യുന്നതിന് ഗ്രാമ പഞ്ചായത്ത് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും.

കെട്ടിടങ്ങളുടെയും ശുചിമുറികളുടെയും അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന്  ദേവസ്വം പ്രതിനിധി അറിയിച്ചു. സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പോലീസിന്‍റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിന് ദേവസ്വം മതിയായ സൗകര്യം ലഭ്യമാക്കും. ഫയര്‍ ഫോഴ്സിന്‍റെയും എക്സൈസ് വകുപ്പിന്‍റെയും സേവനം 24 മണിക്കൂറും മേഖലയിലുണ്ടാകും.  മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതി നടപ്പാക്കും. എരുമേലിയിലും സമീപ മേഖലകളിലുമായി വകുപ്പിന്‍റെ 18 സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും.  

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്  എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ എന്‍. ഹര്‍ഷന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോഫി ജോസഫ്, എരുമേലി ഗ്രാമപഞ്ചാത്ത് പ്രസിഡന്‍റ് ടി.എസ്. കൃഷ്ണകുമാര്‍, കോരൂത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. രാജന്‍, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, മറ്റു ജനപ്രതിനിധികള്‍, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date