Skip to main content

ജനപങ്കാളിത്തത്തോടെയുള്ള വനസംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. രാജു

ജനപങ്കാളിത്തത്തോടെയുള്ള വനസംരക്ഷണമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വനം മന്ത്രി കെ. രാജു പറഞ്ഞു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കാട്ടാന സംരക്ഷണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലിറങ്ങി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് പരിഹാരം കാണാനാണ് ജനജാഗ്രതാ സമിതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലെത്തുന്നത് സംബന്ധിച്ച് പ്രദേശത്തെ ജനങ്ങളുടെ സഹായത്തോടെ മുന്‍കൂട്ടി എസ്. എം. എസ് നല്‍കുന്ന സംവിധാനംനടപ്പാക്കി. ഇത് ഫലപ്രദമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 

വാഴച്ചാല്‍, മലയാറ്റൂര്‍ മേഖലയില്‍ കൊമ്പിനുവേണ്ടി ആനകളെ കൊലപ്പെടുത്തിയ സംഭവം കേരളം ഞെട്ടലോടെയാണ് കണ്ടത്. എന്നാല്‍ ഈ സംഭവത്തില്‍ വനംവകുപ്പ് നല്ല ഇടപെടല്‍ നടത്തി. നിരവധി പ്രതികളെ പിടികൂടി. 479 കിലോഗ്രാം ആനക്കൊമ്പ് കണ്ടെടുത്തു. ഈ സംഭവത്തില്‍ അന്തര്‍ദ്ദേശീയ കള്ളക്കടത്ത് സംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കേസ് സി. ബി. ഐ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ആനപരിപാലനത്തിന് ലോകോത്തര നിലവാരമുള്ള എലിഫന്റ് മാനേജ്‌മെന്റ് സെന്റര്‍ തിരുവനന്തപുരത്ത് സ്ഥാപിക്കും. ഈ കേന്ദ്രം രാജ്യത്തിന് തന്നെ മാതൃകയായിരിക്കും. നിലവില്‍ ജനമേഖലയില്‍ എത്തുന്ന കാട്ടാനകളെ അകറ്റുന്നതിന് പരമ്പരാഗത മാര്‍ഗങ്ങളാണ് കേരളം സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എം. എസ്. നേഗി, വനം വകുപ്പ് മേധാവി ഡോ. അനില്‍കുമാര്‍ ഭരദ്വാജ്, വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. വി. ബി. മാഥൂര്‍, വനം ഐ. ജി നോയല്‍ തോമസ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. കെ. കേശവന്‍ എന്നിവര്‍ സംസാരിച്ചു. 

പി.എന്‍.എക്‌സ്.160/18

date