Skip to main content

ശബരിമല: ഒരുക്കങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു

മണ്ഡല-മകരവിളക്ക് സീസൺ ആരംഭിക്കുന്നതിന്റെ  മുന്നോടിയായി ശബരിമല തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന് ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും നടത്തുന്ന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു. ഇടത്താവളങ്ങളിലെ  സൗകര്യങ്ങളെല്ലാം പൂർത്തിയായിട്ടുണ്ടെന്ന്  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗത്തിൽ പറഞ്ഞു. ശുദ്ധജല വിതരണം, ചികിത്സാ സൗകര്യം, മലിനീകരണ നിയന്ത്രണം, ശുചിമുറി സൗകര്യം, സുരക്ഷ, യാത്രാ സൗകര്യം, റോഡുകളുടെ അറ്റകുറ്റപ്പണി, ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കുള്ള താമസ സൗകര്യം തുടങ്ങിയ കാര്യങ്ങളെല്ലാം യോഗം അവലോകനം ചെയ്തു.
ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അധികമായി 300 ജീവനക്കാരെ ശബരിമലയിലേക്ക് നിയോഗിച്ചു. നിലയ്ക്കൽ - പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി.യുടെ 210 സർവ്വീസുണ്ടാകും. ശബരിമലയിലേക്കുള്ള റൂട്ടുകളിൽ നിലവിലുള്ള സർവ്വീസുകൾക്ക് പുറമേ 379 സർവ്വീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
യോഗത്തിൽ എം.എൽ.എ മാരായ രാജു അബ്രഹാം, ഇ.എസ്. ബിജിമോൾ, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോർഡ് പ്രസിഡന്റ് എം. പത്മകുമാർ, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മാരായ അനന്തകൃഷ്ണൻ, ആർ. ശ്രീലേഖ ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവരും വിവിധ വകുപ്പുമേധാവികളും പങ്കെടുത്തു.
പി.എൻ.എക്‌സ്.4029/19

date