Skip to main content

ജീവിച്ചിരിക്കെ മാതാവിന് മകന്‍ കുഴിമാടം ഒരുക്കിയ  കേസ് വനിതാകമ്മീഷന്‍ പൊലീസിന് കൈമാറി

ജീവിച്ചിരിക്കെ മാതാവിന് കുഴിമാടം ഒരുക്കിയ  കേസില്‍ ഒത്തുതീര്‍പ്പിനു തയ്യാറാവാതിരുന്ന മകന്റെ പേരില്‍ കേസെടുക്കാന്‍ തിരൂര്‍ പൊലീസിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു. തിരുനാവായ കൊടക്കല്‍ സ്വദേശിയും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ സിദ്ധിഖാണ്  എഴുപതുകാരിയായ മാതാവിന് ജീവിച്ചിരിക്കെ കുഴിമാടമൊരുക്കിയത്. ഇയാള്‍ക്കെതിരെ  മാതാവ് നേരത്തേ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു.  സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ് മൂത്ത മകന്‍ മാതാവിന് കുഴിമാടമൊരുക്കിയത്. നാട്ടുകാര്‍, മസ്ജിദ് കമ്മിറ്റി, ബന്ധുക്കള്‍ തുടങ്ങിയവര്‍ മകനുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. വിഷയം കമ്മീഷന്‍ ഏറ്റെടുക്കുകയും കുഴിമാടം മൂടാന്‍ ഇയാളോട്  നിര്‍ദേശിക്കുകയും ചെയ്തു. യാതൊരു തരത്തിലുള്ള ഒത്തുത്തീര്‍പ്പിനും തയ്യാറാവാത്തതിനാലാണ്  കമ്മീഷന്‍ കേസ് പൊലീസിന് കൈമാറാറിയത്.

കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗവേഷക വിദ്യാര്‍ത്ഥികളെ  ഗൈഡ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന ഗവേഷക വിദ്യാര്‍ത്ഥികളുടെ  പരാതിയില്‍ യൂനിവേഴ്സിറ്റി  രജിസ്ട്രാറോട് കമ്മീഷന്‍  റിപ്പോര്‍ട്ട് തേടി.  നേരത്തെ യൂനിവേഴ്സിറ്റി അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടാണ് കമ്മീഷന്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുള്ളത്. പട്ടികജാതിക്കാരായ വിദ്യാര്‍ത്ഥികളെ ജാതീയപരമായി അവഹേളിക്കുന്ന തരത്തില്‍ ഗൈഡ് പെരുമാറി എന്നതായിരുന്നു വിദ്യാര്‍ത്ഥികള്‍ യൂനിവേഴ്സിറ്റി അധികൃതര്‍ക്ക് നല്‍കിയ പരാതി. എന്നാല്‍ യൂനിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് തൃപ്തികരമായ നടപടിയുണ്ടായില്ലെന്ന്  കാണിച്ചാണ് വിദ്യാര്‍ത്ഥികള്‍ കമ്മീഷനെ സമീപിച്ചത്. വളാഞ്ചേരിയിലെ എല്‍. പി സ്‌കൂളിലെ പ്രധാനധ്യാപകനെതിരെ അതേ സ്‌കൂളിലെ അധ്യാപികമാര്‍ നല്‍കിയ പരാതിയില്‍ വകുപ്പു തല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരൂര്‍  ഉപജില്ലാ ഡയറക്ടറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രശ്നങ്ങള്‍ കൊണ്ട് വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം തകര്‍ക്കരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക്  ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കണമെന്നും കമ്മീഷന്‍ പറഞ്ഞു. 
ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന അദാലത്തില്‍ 56 കേസുകള്‍ പരിഗണിച്ചു. 12കേസുകള്‍  തീര്‍പ്പാക്കി. 32 കേസുകള്‍ അടുത്ത അദാലത്തിലേക്കു മാറ്റിവച്ചു. 12 കേസുകള്‍ പൊലീസിന് കൈമാറി. അടുത്ത അദാലത്ത് ഡിസംബര്‍ 21 ന് നടത്തും. വനിത കമ്മീഷന്‍ അംഗം ഇ.എം. രാധ, അഡ്വ. റീബ എബ്രഹാം, അഡ്വ.രാജേഷ് പുതുക്കാട് എന്നിവര്‍ പങ്കെടുത്തു.
 

date