Skip to main content

ഗവ. താലൂക്ക് ഹോമിയോ ആശുപത്രി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

 

 

എല്ലാ ചികിത്സാരീതികളും ഹോമിയോയിലും ലഭ്യമാവുന്നുണ്ടെന്നും ആർദ്രം മിഷന്റെ ഭാഗമായി വലിയ മാറ്റം ആരോഗ്യമേഖലയിലുണ്ടായതായും തൊഴിൽ- എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. കൊയിലാണ്ടി നഗരസഭയിൽ  ഗവ.താലൂക്ക് ഹോമിയോ ആശുപത്രിക്കായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

രോഗികളുടെ വിശ്വാസമാണ് പ്രധാനം. മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ഉണ്ടാകണം. പുതിയ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കുന്നത്തിന്  ആവശ്യമായ നിരീക്ഷണവും പരിശോധനയും ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

മിനി മെഡിക്കൽ കോളജ് കൊയിലാണ്ടിയിൽ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന്  ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ ദാസൻ എം.എൽ.എ പറഞ്ഞു.
കൊയിലാണ്ടി നഗരസഭയുടെ താലൂക്ക് ഹോമിയോ ആശുപത്രിക്ക് വേണ്ടി നാഷണൽ ആയുഷ്മിഷന്റെ ഫണ്ടുപയോഗിച്ചണ് പുതിയ കെട്ടിടം നിർമിക്കുന്നത്. 1.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് പ്രാരംഭ ഘട്ടത്തിൽ അനുവദിച്ച 75 ലക്ഷം രൂപയുടെ പ്രവർത്തനമാണ് ഇപ്പോൾ  നടത്തുന്നത്.
 ചെയർമാൻ അഡ്വ കെ സത്യൻ, വൈസ് ചെയർപേഴ്സൺ വി കെ പത്മിനി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി സുന്ദരൻ മാസ്റ്റർ, ഡി.എം.ഒ ഹോമിയോ ഡോ. സി പ്രീത തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

 

 ആധുനിക കാലത്ത് തൊഴിൽ നൈപുണ്യം പ്രധാനം -മന്ത്രി ടി.പി രാമകൃഷ്ണൻ

 

 

ആധുനിക കാലത്ത് തൊഴിൽ മേഖലയിലുള്ള  നൈപുണ്യമാണ്  പ്രധാനമെന്നു  എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.
കൊയിലാണ്ടി നഗരസഭ നവീകരിച്ച വരകുന്ന് വനിതാ പരിശീലന കേന്ദ്രം- കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ യൂണിറ്റ് വഴി ധാരാളം തൊഴിലവസരം സൃഷ്ടിക്കാൻ കഴിയും. സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് തൊഴിൽ മേഖലകൾ ഉണ്ടാവണം. സ്വന്തമായി വരുമാനം ആർജിക്കാൻ സ്ത്രീകൾക്കാവണം. കുടുംബശ്രീ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളാണ്  കൊണ്ടുവന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

 ആയിരങ്ങൾ കയർ തൊഴിലാളികളായി ഉണ്ടായിരുന്ന നാടായിരുന്നു കൊയിലാണ്ടി. ഇന്ന് എല്ലാം മാറി എങ്കിലും  ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇനിയും കയർ മേഖല പുഷ്ടിപ്പെടുത്താൻ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൈത്തറി മേഖലയിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ത്രീകൾ തൊഴിലിടങ്ങളിൽ തൊഴിൽ ജന്യ രോഗമുൾപ്പെടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഇതിനൊക്കെ പരിഹാരം സർക്കാർ കൊണ്ടുവന്നു.
മാലിന്യ സംസ്ക്കരണ രംഗത്തും കൂടുതൽ ശ്രദ്ധ പതിയേണ്ടതുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ജനാരോഗ്യത്തെ ബാധിക്കാത്ത വിധത്തിൽ
 നഗരഹൃദയങ്ങളിലാണ് ആധുനിക സാങ്കേതികവിദ്യകളോടെ മാലിന്യം സംസ്ക്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കെ ദാസൻ എം എൽ എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ കെ സത്യൻ, വൈസ് ചെയർപേഴ്പൺ വി കെ പത്മിനി, കുടുംബശ്രീ  കോർഡിനേറ്റർ പി സി കവിത, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ കെ ഭാസ്ക്കരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി കെ അജിത, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുന്ദരൻ മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

 കൊയിലാണ്ടി നഗരസഭ വരകുന്ന് വനിതാ പരിശീലന കേന്ദ്രം ഒരു കോടി രൂപ ചെലവിലാണ് നവീകരിച്ചത്. വിവിധ തരത്തിലുള്ള റസിഡൻഷ്യൽ പരിശീലനത്തിന് പര്യാപ്തമായ തരത്തിൽ ക്ലാസ് മുറികൾ, ഓഫീസ് സൗകര്യം, ലൈബ്രറി, താമസ സൗകര്യം, കാന്റീൻ കൂടാതെ സ്റ്റേജ് ഉൾപ്പെടെ കമ്മ്യൂണിറ്റി ഹാൾ 500 പേർക്ക് ഇരിക്കാവുന്ന വിധത്തിൽ തയ്യാറാക്കിയിട്ടുണ്ട്.

 

ആദികേഷിന് ജില്ലാ പഞ്ചായത്തിന്റെ സ്നേഹ സൈക്കിൾ

 

സൈക്കിളിനായി സ്വരൂപിച്ച പണം പ്രളയബാധിതരെ  സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ഒളവണ്ണ എ.എൽ.പി സ്കൂളിലെ നാലാം തരം വിദ്യാർത്ഥി ആദികേശിന്  കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹ സൈക്കിൾ.

ആദികേശ്  സംഭാവന നൽകിയ വിവരം പത്രത്തിലൂടെ അറിഞ്ഞ കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി സ്കൂളിലെത്തി സൈക്കിൾ സമ്മാനിക്കുകയായിരുന്നു.

 അച്ഛന്റെ കൈയില്‍ നിന്നു കിട്ടുന്ന നാണയത്തുട്ടുകൾ സൈക്കിള്‍ വാങ്ങാന്‍ വേണ്ടിയാണ് ആദികേശ് സ്വരൂപിച്ച് തുടങ്ങിയത്.
ഈ തുക ദുരിതാശ്വാസനിധിയിലേക്ക്‌ നല്‍കണമെന്ന്  ആവശ്യപ്പെട്ടപ്പോള്‍ അച്ഛനും അമ്മയ്ക്കും പൂർണ്ണ സമ്മതമായിരുന്നു. സ്കൂൾ പ്രധാനാധ്യാപകൻ എം രഞ്ജിത്താണ്‌ അന്ന് തുക ഏറ്റുവാങ്ങിയത്. കെ ഗോപേഷ്, എം സുശീല ദമ്പതികളുടെ മകനായ ആദികേശ് നാലാം തരം വിദ്യാർത്ഥിയാണ്. പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങളിലും ആദികേശ് അച്ഛനൊപ്പം സജീവമായി പങ്കെടുത്തിരുന്നു.

date