Skip to main content

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം: ഇ പി ജയരാജൻ

സംസ്ഥാനത്ത് വ്യവസായ തുടങ്ങുന്നതിനും നിക്ഷേപം നടത്തുന്നതിനുമുളള സൗഹൃദാന്തരീക്ഷമാണ് നിലവിലുളളതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. നേരത്തെയുണ്ടായിരുന്ന പല മോശം പ്രവണതകളും ഈ സർക്കാർ അവസാനിപ്പിച്ചു. നിക്ഷേപകരെ അകറ്റുന്ന ഒട്ടേറെ കാര്യങ്ങൾ നേരത്തെയുണ്ടായിരുന്നു. നോക്കുകൂലി സമ്പ്രാദായം ഈ സർക്കാർ അവസാനിപ്പിച്ചു. തൊഴിലാളി സംഘടനകളും ഇതിനോട് പൂർണ്ണമായി സഹകരിച്ചു. വ്യവസായം തുടങ്ങാൻ അനുമതി നൽകുന്നതിന് ഏകജാലക സംവിധാനമൊരുക്കി. അപേക്ഷിച്ച് ഒരു മാസം കഴിഞ്ഞിട്ടും അനുമതി ലഭിച്ചില്ലെങ്കിൽ ഡീംഡ് ലൈസൻസ് ആയി കണക്കാക്കും. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ ഏഴ് നിയമങ്ങളിൽ ഭേദഗതി വരുത്തി. ബ്യൂറോക്രസിയുടെ ദോഷങ്ങൾ ഇല്ലായ്മ ചെയ്യാൻ ശക്തമായ നടപടി സ്വീകരിച്ചു. ഇതിന്റെയെല്ലാം ഫലമായി കൊച്ചിയിൽ നടന്ന നിക്ഷേപസംഗമത്തിൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചു. 138 പദ്ധതികളുടെ 22 ധാരണാപത്രങ്ങൾ ഒപ്പുവച്ചു. സ്വകാര്യ വ്യക്തികൾക്കും വ്യവസായ പാർക്കുകൾ ആരംഭിക്കാൻ സർക്കാർ നടപടി സ്വീകരിച്ചു. മാനേജ്‌മെന്റും തൊഴിലാളികളും പരസ്പര ധാരണയോടെ മുന്നോട്ട് പോവുകയാണ്. വ്യവസായ പാർക്കുകൾക്കായി ഓരോ ജില്ലയിലും 100 ഏക്കർ ഭൂമി വീതം കണ്ടെത്തും. ഉൽപന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്തുന്നതിനായി വാണിജ്യ മിഷൻ രൂപീകരിച്ചു. കേരള സിഡ്‌കോയെ കഴിഞ്ഞ ഭരണകാലത്തുണ്ടായിരുന്ന അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കി മികച്ച സ്ഥാപനമാക്കാൻ ഈ സർക്കാരിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
സിഡ്‌കോയുടെ നവീകരിച്ച ഒല്ലൂർ വ്യവസായ എസ്റ്റേറ്റിന്റെ ഉദ്ഘാടനവും കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ എസ്റ്റേറ്റിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഗവ. ചീഫ് വിപ്പ് കെ രാജൻ അദ്ധ്യക്ഷനായി. സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലത്ത്, മാനേജിങ് ഡയറക്ടർ കെ ബി ജയകുമാർ, എംഎസ്എംഇ ഡയറക്ടർ പളനിവേൽ, സിഡ്‌കോ ഡയറക്ടർ ടി വി ഗോവിന്ദൻ, കൗൺസിലർ സു പി പോളി എന്നിവർ സംസാരിച്ചു. ഒല്ലൂർ ഇൻസ്ട്രിയിലിസ്റ്റ് അസോസിയേഷൻ പ്രസിഡണ്ട് ആന്റോ റപ്പായി സ്വാഗതം പറഞ്ഞു.

date