Skip to main content

സ്ത്രീകള്‍ തക്കസമയത്ത് പരാതി നല്‍കാത്തത് നീതി ലഭ്യമാക്കുന്നതില്‍ തടസ്സമുണ്ടാക്കുന്നു: വനിതാ കമ്മീഷന്‍

കാക്കനാട്: പീഡനങ്ങള്‍ക്ക്  ഇരകളാകുന്ന സ്ത്രീകള്‍ തക്കസമയത്ത് പരാതി നല്‍കാത്തത് നീതി ലഭ്യമാക്കുന്നതില്‍ തടസ്സമുണ്ടാക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു. മതത്തിന്റെയും ജാതിയുടെയും കുടുംബത്തിന്റെയും പേരില്‍ വലിയ വിഭാഗം സ്ത്രീകള്‍ പലവിധ പീഡനങ്ങള്‍ നിശ്ശബ്ദം സഹിക്കുകയാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. മുളന്തുരുത്തിയിലെ മതസ്ഥാപനത്തില്‍ സ്ത്രീയെ വര്‍ഷങ്ങളോളം തുച്ഛമായ കൂലിയിൽ ജോലിക്ക് നിര്‍ത്തി ആ തുക പോലും നല്‍കാതെ പിരിച്ച് വിട്ട പരാതിയില്‍ കമ്മീഷന്‍ ശക്തമായ ഇടപെടല്‍ നടത്തും. 
      വനിതാ കമ്മീഷന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 61 പരാതികള്‍ പരിഗണിച്ചതില്‍ 15 എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ആറ് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായും രണ്ട് പരാതികള്‍ കൗണ്‍സിലിംഗിനുമായി കൈമാറി. 38 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. കമ്മീഷനംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഇ.എം രാധ, ഷാഹിദാ കമാല്‍, ഡയറക്ടര്‍ വി. യു ജോസ് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

date