Skip to main content

കൊറോണ പ്രതിരോധം: വിവിധ വകുപ്പുകൾക്ക് ചുമതല

സംസ്ഥാന ദുരന്തമായി കൊറോണ വൈറസ് ബാധയെ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിരോധ നടപടികൾ വിപുലപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകൾക്ക് ചുമതല നിശ്ചയിച്ചു.
പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതല പഞ്ചായത്ത് വകുപ്പിനാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികളുടേയും കുടുംബങ്ങളുടേയും കുടിവെളളം, ഭക്ഷണം, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ നിറവേറ്റണ്ടതും അതത് പഞ്ചായത്തുകളും നഗരസഭകളുമാണ്. സ്‌കൂൾ വിദ്യാർത്ഥികൾക്കും, പിടിഎ അംഗങ്ങൾക്കും സ്‌കൂൾ തലത്തിൽ ബോധവൽക്കരണം നടത്തേണ്ട ചുമതല വിദ്യാഭ്യാസ വകുപ്പിനാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അവരുടെ പരീക്ഷകൾ, അവധി തുടങ്ങിയ കാര്യങ്ങൾ ക്രമീകരിക്കുന്നതും വിദ്യാഭ്യാസ വകുപ്പാണ്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലെ പക്ഷി മൃഗാദികളുടെ പരിരക്ഷ മൃഗസംരക്ഷണ വകുപ്പ് ഉറപ്പാക്കും.
ഗോത്രവർഗ്ഗ മേഖലയിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർ ഉണ്ടെങ്കിൽ ട്രൈബൽ ഡവലപ്പ്‌മെന്റ് വകുപ്പ് ഇതിനുളള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. കൊറോണ വൈറസ് ബാധയുളള വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളുടെ വിവരങ്ങൾ ശേഖരിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനെ ചുമതലപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ തൊഴിൽ വകുപ്പ് ബോധവൽക്കരണം നടത്തും. കൊറോണ വൈറസ് ബാധ ഉളള പ്രദേശങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളെക്കുറിച്ചുളള വിവരവും വകുപ്പ് ശേഖരിക്കും. അങ്കണവാടികൾ, കുടുംബശ്രീ ഭക്ഷണശാലകൾ സ്ഥാപനങ്ങൾ എന്നിവ വഴി കൊറോണ ബാധിത മേഖലകളിൽ നിന്ന് തിരിച്ചെത്തിയവരെക്കുറിച്ചുളള വിവരങ്ങൾ ശേഖരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഴുവൻ വകുപ്പുകളിലേയും ജീവനക്കാരുടെ പരിശീലനവും ഉടൻ പൂർത്തിയാക്കും. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് കുറ്റമറ്റ പ്രതിരോധ സംവിധാനം ഒരുക്കാൻ നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.

date