Skip to main content

നോവൽ കൊറോണ: പ്രതിരോധ ബോധവൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കി ആരോഗ്യ സർവകലാശാലയും

നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിനൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളുമായി കേരള ആരോഗ്യ സർവകലാശാലയും മുന്നിട്ടിറങ്ങുന്നു. കേരള ആരോഗ്യ സർവകലാശാലക്ക് കീഴിലെ 312 കോളേജുകളിലുളള ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികളേയും 18000-ലെറെ അദ്ധ്യാപകരേയും ഏകോപിപ്പിച്ച കൊണ്ടാണ് സമഗ്രമായ ബോധവൽക്കരണ പ്രതിരോധ പരിപാടികൾക്ക് കേരള ആരോഗ്യ സർവകലാശാല രൂപം നൽകുന്നത്. ഇതിന്റെ ഭാഗമായി പത്ത് ലക്ഷം വീടുകളിൽ കൊറോണ ബാധ സംബന്ധിച്ച ബോധവൽക്കരണ ഉപാധികൾ എത്തിക്കും. സ്‌കൂളുകളിലും കോളേജുകളിലും ബോധവൽക്കരണ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും. പൊതുജനാരോഗ്യ വകുപ്പ് ഇപ്പോൾ കൈകൊണ്ടിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് അവരുടെ സഹകരണത്തോടെയാവും നടപടികൾ കൈകൊളളുകയെന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.
കൊറോണ വൈറസ് ബാധ സംബന്ധിച്ച് കേരള ആരോഗ്യ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ വിളിച്ച് ചേർത്ത ആരോഗ്യ വിദഗ്ധരുടെ പ്രത്യേക യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറോളജി ലേഖലയിലും പൊതുജനാരോഗ്യ സംരക്ഷണരംഗത്തും ഏറെക്കാലത്തെ പ്രവർത്തന പരിചയസമ്പത്തുളള ആരോഗ്യ വിദഗ്ധരാണ് യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാന ആസൂത്രണ ബോർഡംഗവും ജനകീയ ആരോഗ്യ മേഖലയിലെ പ്രമുഖനുമായ ഡോ. ബി ഇഖ്ബാൽ, ഹാർവാർഡ് സർവകലാശാലയിലെ ആരോഗ്യ വിദഗ്ധൻ ഡോ. സുനിൽ ചാക്കോ, കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഉപദേശകരായ ഡോ. ഷൗക്കത്ത് അലി, ഡോ. ഹരികുമാർ, കേരള വെറ്റിനറി സർവകലാശാലയിലെ വിദഗ്ധൻ ഡോ. എ കെ നാരായണൻ, നിപ്പ പ്രതിരോധത്തിൽ പ്രധാന പങ്ക് വഹിച്ച ഡോ. ചാന്ദ്‌നി, ഡോ. റീത്ത, ഡോ. അനീഷ്, ഡോ. ബിനു, ഡോ. വി വി ഉണ്ണികൃഷ്ണൻ, ഡോ. പുരുഷോത്തമൻ, ഡോ. മിനി, ഡോ. നളിനാക്ഷൻ, വിദ്യാർത്ഥി യൂണിയൻ പ്രതിനിധി സീദ്ദിഖ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കൊറോണ വൈറസിന്റെ വ്യാപനം, നിലവിൽ ലോകാരോഗ്യ മേഖലയിലെ മാറ്റങ്ങൾ, പ്രതിരോധ, ബോധവൽക്കരണ മാർഗ്ഗങ്ങൾ, മുൻകരുതലുകൾ എന്നിവ സംബന്ധിച്ച് വിശദമായ ചർച്ചകളാണ് യോഗത്തിൽ നടന്നത്. ജനങ്ങൾക്കിടയിൽ വ്യാപകമായ ഇടപെടലുകൾ നടത്താൻ ആരോഗ്യ വിദ്യാർത്ഥികളെ സജ്ജമാക്കികൊണ്ടുളള പ്രവർത്തനങ്ങൾ നടത്തണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ആരോഗ്യ സർവകലാശാലയുടെ സ്റ്റുഡന്റ് സപ്പോർട്ട് ആൻഡ് ഗൈഡൻസ് പ്രോഗ്രാം സംവിധാനം ഇതിനായി ഉപയോഗപ്പെടുത്തും. പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ രേഖപ്പെടുത്തും. ഇതിന് സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ തേടും. വൈദ്യസമൂഹത്തെ പൊതുജനങ്ങളുമായി ബന്ധപ്പെടുത്തുന്നതിനും അത്തരത്തിൽ ആശയവിനിമയം ശക്തമാക്കുന്നതിനുമാവും മുൻഗണന നൽകുക. പൊതജനബോധവൽക്കരണത്തോടൊപ്പം വൈദ്യസമൂഹത്തിനുളളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ എൻഎസ്എസ് വളണ്ടിയർമാർ, കോളേജ് യൂണിയനുകൾ എന്നിവയേയും പ്രവർത്തനങ്ങളുടെ ഭാഗമാക്കാക്കും. വെറ്റിനറി സർവകലാശാലയുടെ വൺ ഹെൽത്ത് സെന്റർ എന്ന ആശയവും ബോധവൽക്കരണത്തിനുപയോഗിക്കും. വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിച്ച് കൊണ്ട് സത്യസന്ദേശങ്ങൾ പ്രചരിപ്പിക്കാൻ വിദ്യാർത്ഥികളുടെ മൊബൈൽ ഡാറ്റബെയ്‌സ് ഉപയോഗപ്പെടുത്തും. സംസ്ഥാന പൊതുജനാരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചും അവ നിർമ്മിക്കുന്ന പ്രചരണസാമഗ്രികൾ ഉപയോഗപ്പെടുത്തിയാവും പ്രവർത്തനം. സ്വന്തമായി പ്രചാരണ ആശയങ്ങൾ സൃഷ്ടിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകും എന്നാൽ ആരോഗ്യ വിദഗ്ധ സമിതിയുടെ പരിശോധനയിലൂടെ അനുമതി ലഭിച്ചശേഷം മാത്രമാവും അവ പ്രചരിപ്പിക്കുക.
ആരോഗ്യ വിദ്യാഭ്യാസ വിദഗ്ധരും ഡോക്ടർമാരുമുൾപ്പെട്ട വിദഗ്ധ സമിതിയുടെ മേൽ നോട്ടത്തിലാവും ആരോഗ്യ സർവകലാശാലയുടെ ഇടപെടൽ സർക്കാർ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൊണ്ട് പൊതജനാരോഗ്യ സംരക്ഷണ ബോധവൽക്കരണ പ്രചരണ രംഗത്ത് പുതിയ ഇടപെടൽ നടത്താൻ ഒരുങ്ങുകയാണ് കേരള ആരോഗ്യ സർവകലാശാല.  

 

date