Skip to main content
പോത്തുണ്ടി കനാലിന് ഇരുവശത്തുമായി കൃഷി ചെയ്ത തീറ്റപ്പുല്ലും കശുമാവിന്‍ തൈകളും

വേറിട്ട കൃഷിരീതിയുമായി നെന്മാറ ബ്ലോക്ക് പഞ്ചായത്ത്; തീറ്റപ്പുല്ലിനൊപ്പം കശുമാങ്ങയും സൗജന്യം

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേറിട്ട കൃഷിരീതിയിലൂടെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയാകുന്നു. തീറ്റപ്പുല്ലും ഹൈബ്രിഡ് കശുമാവ് തൈകളും ഒരേ സ്ഥലത്ത് ഒരുമിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്താണ് ബ്ലോക്ക് പഞ്ചായത്തും നെന്മാറ ഗ്രാമപഞ്ചായത്തും പുതിയ രീതി അവലംബിച്ചത്. ഇപ്പോള്‍ പൂത്തുനില്‍ക്കുന്ന കശുമാവിന്‍ തൈകളില്‍ രണ്ടു മാസത്തിനകം കായ്ഫലങ്ങള്‍ നിറയും. തുടര്‍ന്ന് തീറ്റപ്പുല്ലിനൊപ്പം കശുമാങ്ങയും കര്‍ഷകര്‍ക്കും പ്രദേശവാസികള്‍ക്കും സൗജന്യമായി ലഭിക്കുകയും ചെയ്യും.

നെന്മാറ പഞ്ചായത്തിലെ പോത്തുണ്ടിയില്‍ വനം വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കിയ കൃഷിരീതി സംസ്ഥാനതലത്തില്‍ തന്നെ ആദ്യത്തേതാണ്. കാര്‍ഷിക മേഖലയായ പോത്തുണ്ടിയിലെ ക്ഷീരകര്‍ഷകരും പ്രദേശവാസികളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

എം.ജി.എന്‍.ആര്‍.ഇ.ജി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളിലായി തീറ്റപ്പുല്ലോ കശുവണ്ടിയോ മറ്റിനങ്ങളോ കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ രണ്ടിനങ്ങള്‍ ഒരുമിച്ച് കൃഷി ചെയ്യുന്നത് ഇതാദ്യമാണ്. നെന്മാറ ഗ്രാമപഞ്ചായത്ത്  2018-19 വര്‍ഷത്തിലാണ് പോത്തുണ്ടി ഡാമിന് എതിര്‍വശത്ത് കനാലിന് ഇരുവശങ്ങളിലുമായി ഏകദേശം 10 കിലോമീറ്റര്‍ ദൂരത്തില്‍ തീറ്റപ്പുല്ലിനൊപ്പം കാഷ്യൂ ബോര്‍ഡില്‍ നിന്നും വാങ്ങിയ ഹൈബ്രിഡ് കശുവണ്ടി തൈകളും നട്ടുപിടിപ്പിച്ചത്. നെന്മാറ- നെല്ലിയാമ്പതി റോഡിന് ഇരുവശങ്ങളിലായും ഹൈബ്രിഡ് കശുമാവിന്‍തൈകളും നാടന്‍ ഇനത്തില്‍ പെട്ടവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ആകെ 10 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.

എം.ജി.എന്‍.ആര്‍.ഇ.ജി.എസ് അക്രഡിറ്റ് എന്‍ജിനീയര്‍ എന്‍.സല്‍മാന്‍ ഫാരിസ്, ഓവര്‍സിയര്‍ കെ.മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 298 തൊഴില്‍ ദിനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കശുവണ്ടി തൈകള്‍ നട്ടുപിടിപ്പിച്ച് കുഴിയെടുക്കുകയും കളപറിക്കുകയും ചെയ്തു. കൂടാതെ ഫെന്‍സിങും നടത്തി. ഇപ്പോഴും ഈ തൈകള്‍ വെള്ളമൊഴിച്ച് പരിപാലിക്കുന്നു. പൂത്തുനില്‍ക്കുന്ന കശുമാവിന്‍ തൈകള്‍ മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ ഫലഭൂയിഷ്ഠമാകും. തീറ്റപ്പുല്ലുപോലെ തന്നെ കശുമാങ്ങയും കര്‍ഷകര്‍ക്കും മറ്റ് പ്രദേശവാസികള്‍ക്കും ആവശ്യാനുസരണം സൗജന്യമായി ഉപയോഗിക്കാമെന്ന് നെന്മാറ ബ്ലോക്ക് പ്രോഗ്രാമിംഗ് ഓഫീസര്‍ കെ. ശശികുമാര്‍ പറഞ്ഞു.

date