Skip to main content

കരിപ്പേല്‍ ചാലിന്റെ രണ്ടാം ഘട്ട നവീകരണം: 30 കോടി രൂപയുടെ  പ്രവര്‍ത്തികള്‍ക്ക്  തുടക്കമായി 

 

 

ആലപ്പുഴ: കരിപ്പേല്‍ ചാലിന്റെ 30 കോടിയുടെ രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. വലിയ രീതിയിലുള്ള ജനമുന്നേറ്റമായി കരിപ്പേല്‍ ചാലിന്റെ നവീകരണം മാറണം. മഴക്കാലത്ത് ജനങ്ങളുടെ പ്രധാന പ്രശ്‌നമായ വെള്ളക്കെട്ട് ഭീഷണി മാറ്റാന്‍ കരിപ്പേല്‍ ചാലിന്റെ നവീകരണത്തിലൂടെ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ജലശ്രോതസുകളുടെ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്്. ഹരിത കേരള മിഷനുമായി ചേര്‍ന്നു ജലശ്രോതസുകളെ സംരക്ഷിക്കാനുള്ള ജനമുന്നേറ്റങ്ങള്‍ വലിയ തോതില്‍ നടന്നു വരികയാണ്. അതിന്റെ ഭാഗമായാണ് കരിപ്പേല്‍ ചാലിന്റെ നവീകരണ പദ്ധതിക്കും രൂപം നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.    

2018 ജനുവരിയില്‍ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക പദ്ധതിയായാണ് കരിപ്പേല്‍ ചാലിന്റെ പുനരുജ്ജീവന പദ്ധതിക്ക് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ടത്. രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളിലൂടെയാണ് കരിപ്പേല്‍ ചാല്‍ കടന്നുപോകുന്നത്.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷന്‍, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ആന്റണി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സുധര്‍മ്മിണി തമ്പാന്‍, ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബീന ഗോവിന്ദന്‍, ഹരിതകേരളം ജില്ല കോര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എ. തോമസ്, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date