Skip to main content

വിശുദ്ധ റമദാന്‍: എല്ലാ ആരാധനാലയങ്ങളിലും നിലവിലുള്ള സ്ഥിതി തുടരാന്‍ ധാരണയായി

കോവിഡ് 19 രോഗവ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ആരാധനാലയങ്ങളിലും നിലവിലുള്ള സ്ഥിതി തുടരാന്‍ മുസ്ലിം സംഘടനാ നേതാക്കളുമായും മതപണ്ഡിതന്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ആശയവിനിമയത്തില്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ലോകം വിശുദ്ധ റമദാന്‍ മാസത്തിലേക്ക് കടക്കുകയാണ്. ആത്മസംസ്‌കരണത്തിന്റെ വേളയായാണ് മുസ്ലിങ്ങള്‍ ഇതിനെ കാണുന്നത്. വ്രതാനുഷ്ഠാനങ്ങളുടെയും ദാനധര്‍മ്മാദികളുടെയും കാലം. റമദാന്‍ കാലത്ത് പള്ളികളില്‍ നടക്കുന്ന നമസ്‌കാരങ്ങള്‍ക്കും ജുമുഅയ്ക്കും വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ വിശ്വാസികള്‍ വലിയ തോതില്‍ പള്ളികളില്‍ എത്തുന്ന കാലമാണിത്.
റമദാന്‍ മാസത്തിലെ ഇഫ്താര്‍, ജുമുഅ, തറാവീഹ് നമസ്‌കാരം, അഞ്ച് നേരത്തെ ജമാഅത്ത്, കഞ്ഞിവിതരണം പോലുള്ള ദാനധര്‍മ്മാദി പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം വേണ്ടെന്നു വയ്ക്കുന്നതാണ് ഇന്നത്തെ സാഹചര്യത്തില്‍ നല്ലതെന്ന് മതപണ്ഡിതന്‍മാര്‍ തന്നെ അഭിപ്രായപ്പെടുകയുണ്ടായി. ഇസ്ലാമിന്റെ ഏറ്റവും വലിയ പുണ്യകേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മതനേതാക്കള്‍ തന്നെ ചൂണ്ടിക്കാണിച്ചു. കോവിഡ് 19 നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി.
സമൂഹത്തിന്റെ ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും കഴിവുള്ള നേതൃനിരയാണ് മത-സാമുദായിക സംഘടനകള്‍ക്കുള്ളത് എന്നത് സന്തോഷകരമാണ്. സമൂഹഭാവി കണക്കിലെടുത്ത് എല്ലാവിധ കൂടിച്ചേരലുകളും കൂട്ടപ്രാര്‍ഥനകളും മാറ്റിവയ്ക്കാന്‍ ഏകകണ്ഠമായി നിലപാടെടുത്ത നേതാക്കളെ അഭിനന്ദിക്കുന്നു. മഹാമാരി നേരിടുന്ന ഘട്ടത്തിലെ ഏറ്റവും ഔചിത്യപൂര്‍ണമായ നിലപാടാണ് ഇത്.
വ്രതകാലത്തെ ദാനധര്‍മ്മങ്ങള്‍ക്ക് വലിയ മഹത്വമാണ് ഇസ്ലാം കല്‍പ്പിക്കുന്നത്. രോഗപീഡയില്‍ വിഷമിക്കുന്നവരുടെ സൗഖ്യത്തിന് ഉതകുന്ന രീതിയില്‍ ആകട്ടെ ഈ റമദാന്‍ കാലത്തെ പ്രവര്‍ത്തനം. പാവപ്പെട്ടവരെ സഹായിക്കാന്‍ ഭക്ഷണസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യുന്നത് റമദാന്‍ കാലത്ത് പതിവാണ്. ഇത്തവണ ഈ കിറ്റ് അര്‍ഹരായവരുടെ വീടുകളില്‍ എത്തിക്കുന്നത് വലിയ പുണ്യപ്രവര്‍ത്തി ആയിരിക്കും. മനുഷ്യരാശി അതിന്റെ ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് 19. ജീവന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന രോഗം വ്യാപിക്കാതിരിക്കാന്‍ ചില സന്തോഷങ്ങള്‍ നാം ത്യജിക്കേണ്ടതുണ്ട്. ആ ത്യാഗം റമദാന്‍ സങ്കല്‍പ പ്രകാരമുള്ളത് തന്നെയാണ്. ത്യാഗത്തിന് ഇങ്ങനെയൊരു അര്‍ഥം കൂടി ഉണ്ടെന്നുള്ള സന്ദേശം വിശ്വാസ സമൂഹത്തിനിടയില്‍ പടര്‍ത്താന്‍ മതനേതാക്കളുടെ നേതൃപരമായ ഇടപെടല്‍ ഉണ്ടാവണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.
എല്ലാ മതങ്ങളുടെയും ലക്ഷ്യം മനുഷ്യ നന്മയാണ്. ജീവന്‍ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ കവിഞ്ഞ് മറ്റൊരു മനുഷ്യനന്മ ഇല്ല. രോഗവ്യാപനം തടയുക എന്നതാണ് പരമപ്രധാനമായ കര്‍ത്തവ്യം. ഇതിനനുസൃതമായി മറ്റെല്ലാ കാര്യങ്ങളും മുന്നോട്ടുപോകണം. പൊതുസ്ഥലങ്ങളിലെ കൂട്ടായ്മ ഒഴിവാക്കുക. നൂതന സാങ്കേതികവിദ്യ കഴിയുന്നത്ര ഉപയോഗിച്ച് വിശ്വാസപ്രകാരമുള്ള ചടങ്ങുകള്‍ എങ്ങനെ നടത്താം എന്ന് ആലോചിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സില്‍ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ടി പി അബ്ദുല്ല കോയ മദനി,
തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എം ഐ അബ്ദുല്‍ അസീസ്, ഡോ. ഇ കെ അഹമ്മദ് കുട്ടി, ഇ കെ അഷ്റഫ്, ഖമറുള്ള ഹാജി, അഡ്വ. എം താജുദീന്‍, ആരിഫ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് ഇവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ ടി ജലീലും പരിപാടിയില്‍ പങ്കെടുത്തു.
 

date