Skip to main content

കോവിഡ് 19: സലാലയില്‍ നിന്ന് 180 പ്രവാസികള്‍ കരിപ്പൂരില്‍ തിരിച്ചെത്തി

 

സലാലയില്‍ നിന്ന് 180 യാത്രക്കാരുമായി ഐ.എക്സ്- 342 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്നലെ (മെയ് 20) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാത്രി 10.26 നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. 13 ജില്ലകളില്‍ നിന്നായി 172 പേരും തമിഴ്‌നാട്ടില്‍ നിന്നുള്ള അഞ്ച് പേരും മൂന്ന് മാഹി സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള ഒമ്പത് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 28 കുട്ടികള്‍, 22 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാവിഡ് ജാഗ്രത ഉറപ്പുവരുത്തി ക്രൈം ബ്രാഞ്ച് എസ്.പി. കെ.വി. സന്തോഷ് കുമാര്‍,  അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍ വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവര്‍ യാത്രക്കാരെ സ്വീകരിച്ചു.  

 

സലാലയില്‍ നിന്ന് തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ,

 

മലപ്പുറം - 21, ആലപ്പുഴ - ഒമ്പത്, എറണാകുളം - മൂന്ന്, ഇടുക്കി - രണ്ട്, കണ്ണൂര്‍ - 15, കൊല്ലം - ഏഴ്, കോട്ടയം - നാല്, കോഴിക്കോട് - 44, പാലക്കാട് - 36, പത്തനംതിട്ട - രണ്ട്, തിരുവനന്തപുരം - ആറ്, തൃശൂര്‍ - 21, വയനാട് - രണ്ട്. ഇവരെക്കൂടാതെ അഞ്ച് തമിഴ്നാട് സ്വദേശികളും മൂന്ന് മാഹി സ്വദേശികളും.  

 

ആരോഗ്യ പ്രശ്നങ്ങളുള്ളത് മൂന്ന് പേര്‍ക്ക്

 

സലാലയില്‍ നിന്നെത്തിയ മൂന്ന് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ക്കാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദ്രോഗത്തിന് ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

 

96 പേര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍

 

96 പേരെ വിവിധ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. 
മലപ്പുറം - എട്ട്, ആലപ്പുഴ - ഏഴ്, എറണാകുളം - മൂന്ന്, കണ്ണൂര്‍ - അഞ്ച്, കൊല്ലം - ഏഴ്, കോട്ടയം - നാല്,  കോഴിക്കോട് - 22, പാലക്കാട് - 15, പത്തനംതിട്ട - രണ്ട്, തിരുവനന്തപുരം - അഞ്ച്, തൃശൂര്‍ - 12. തമിഴ്നാട് സ്വദേശികളായ അഞ്ച് പേരെയും ഒരു മാഹി സ്വദേശിയേയും കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. 

 

81 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍

 

പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 81 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. മലപ്പുറം ജില്ലയില്‍ നിന്ന് 13 പേര്‍, ആലപ്പുഴ - രണ്ട്, ഇടുക്കി - രണ്ട്, കണ്ണൂര്‍ - 10, കോഴിക്കോട് - 21, പാലക്കാട് - 19, തിരുവനന്തപുരം - ഒന്ന്, തൃശൂര്‍ - ഒമ്പത്, വയനാട് - രണ്ട്, രണ്ട് മാഹി സ്വദേശികള്‍ എന്നിവരാണ് ഇത്തരത്തില്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.
 

date