Skip to main content

പാലക്കാട് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള കോവിഡ് ബാധിതര്‍ 105 രോഗബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ ഡി.എം.ഒ ഡോ.കെ.പി റീത്ത പ്രതികരിക്കുന്നു

 

അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് രോഗബാധ കൂടുതലായി കാണുന്നു

വാളയാര്‍,മഞ്ചേശ്വരം അതിര്‍ത്തികളിലൂടെ എത്തുന്നവര്‍ക്കാണ് രോഗബാധ കൂടുതലായി കണ്ടു വരുന്നതെന്ന് ഡി.എം.ഒ കെ.പി റീത്ത പറയുന്നു.യാത്രാ അനുമതി ഇല്ലാതെ വരുന്നവരും ഒരു വാഹനത്തില്‍ സംഘം ചേര്‍ന്ന് വരുന്നവര്‍ ഓരോരുത്തര്‍ക്കും യാത്രാ അനുമതി ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ എത്തുമ്പോള്‍  യാത്രാനുമതിക്കായി അവര്‍ക്ക് ചെക്ക് പോസ്റ്റുകളില്‍ നില്‍ക്കേണ്ട സാഹചര്യം  സമ്പര്‍ക്ക തോത് കൂട്ടുകയും രോഗവ്യാപന സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നതായി ഡി.എം.ഒ വ്യക്തമാക്കുന്നു.

റെഡ് സോണിലുള്ളവര്‍ വീട്ടു നിരീക്ഷണം ലംഘിക്കുന്നത് രോഗവ്യാപനത്തിനിടയാക്കും

ഈയവസരത്തില്‍ റെഡ് സോണ്‍ മേഖലയിലുള്ള  വീടുകളില്‍ നിരീക്ഷണം നിര്‍ദ്ദേശിക്കപ്പെട്ടവര്‍ പുറത്തിറങ്ങുകയാണെങ്കില്‍ സമ്പര്‍ക്കം മൂലം  കോവിഡ് രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും ഡി.എം.ഒ ചൂണ്ടി കാണിക്കുന്നു. വീട്ടു നിരീക്ഷണം നിര്‍ദ്ദേശിക്കപ്പെട്ടവര്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ ,പോലീസ്, എന്നിവര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍  പല സാഹചര്യത്തിലും  വീട്ടില്‍ തുടരല്‍  നടക്കുന്നില്ല എന്ന സൂചന ആരോഗ്യവകുപ്പ് അധികൃതര്‍ക്ക്  കിട്ടുന്നുണ്ട്. ഇങ്ങനെ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയിട്ടുള്ള പലരും ടീ ഷോപ്പ്,  ഹോട്ടല്‍ ബേക്കറി സ്വര്‍ണ്ണപ്പണി, നാളികേര കച്ചവട മേഖലയില്‍ നിന്നുള്ളവരാണെന്നാണ്  മനസിലാക്കുന്നത്. എങ്ങനെ എത്തുന്നവര്‍ക്ക് പരിശോധനയില്‍ അസുഖം ഉണ്ടെങ്കില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. അസുഖം ഇല്ലാത്തവരെ  അവരുടെ വീടുകളില്‍ നിരീക്ഷണത്തിനായി നിര്‍ദ്ദേശിക്കുന്നു. നിരീക്ഷണത്തില്‍ തുടരാനുളള സൗകര്യം ഉണ്ട് എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വീടുകളിലേക്ക് അയക്കുന്നത്.
 
പ്രാഥമിക സമ്പര്‍ക്കവും ഒന്നിച്ചുള്ള യാത്രയും രോഗബാധയ്ക്ക് സാധ്യത കൂട്ടും

ഒന്നിച്ച് യാത്ര ചെയ്ത് വരുന്നതും നേരത്തെ പറഞ്ഞ പോലെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള പ്രാഥമിക സമ്പര്‍ക്കവും രോഗബാധയ്ക്ക് ഇടയാക്കുന്നുണ്ട്. അതിനാല്‍ പുറത്തുനിന്ന് എത്തുന്നവര്‍ വീട്ടില്‍ പ്രായമാവരോ കുട്ടികളോ മറ്റ് അസുഖങ്ങള്‍ ഉള്ളവരോ ഉണ്ടെങ്കില്‍ യാതൊരു സമ്പര്‍ക്കവും കൂടാതെ കര്‍ശനമായി നിരീക്ഷണത്തില്‍ ഇരിക്കേണ്ടതാണ് എന്ന് ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.വീടുകളില്‍  സൗകര്യം ഇല്ലെങ്കില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് കെയര്‍ സെന്ററുകളിലേക്ക് വിടുന്നു.ഒരു കുടുംബത്തിലെ ഒരാള്‍ പോസിറ്റീവായിട്ടാണ് വരുന്നതെങ്കില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമ്പോള്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കമുണ്ടാകുകയും രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. ഒറ്റയ്ക്ക് വരുന്നവരില്‍ ഒരു മുറിയില്‍ നിരിക്ഷണം തുടരുമ്പോള്‍ മേല്‍പറഞ്ഞ സാധ്യത സ്വഭാവികമായും കുറവായിരിക്കുമെന്നും ഡി.എം.ഒ പറയുന്നു. ജില്ലയില്‍ നിലവില്‍ സമ്പര്‍ക്കംവഴി രോഗം ബാധിച്ചവര്‍ 11 ആണ്.

പരിശോധന വര്‍ദ്ധിപ്പിച്ചത് കൂടുതല്‍ രോഗികളെ തിരിച്ചറിയാനിടയാക്കി

നേരത്തെ വ്യക്തമാക്കിയ പോലെ പരിശോധന നന്നായി വര്‍ദ്ധിപ്പിച്ചു.ആദ്യഘട്ടത്തില്‍ 80 മുതല്‍ 120 കേസുകളാണ് ഒരു ദിവസം പരിശോധനയ്ക്കയച്ചുകൊണ്ടിരുന്നത്. അത്   തൃശൂര്‍ ,ആലപ്പുഴ ജില്ലകളെ മാത്രം ആശ്രയിച്ചാണ് നടത്തിക്കൊണ്ടിരുന്നത്. ഇപ്പോള്‍ പരിശോധനയുടെ എണ്ണം 250 മുതല്‍ 300 വരെയാക്കിയിട്ടുണ്ട്.
ഇപ്പോള്‍് പാലക്കാട് ജില്ലാ ആശുപത്രിയിലും ജില്ല ടി.ബി ഓഫീസിലും ട്രുനാറ്റ് മെഷീന്‍ വന്നതിനെ തുടര്‍ന്ന്് പോസ്റ്റ്മാര്‍ട്ടം, പ്രസവം, ഓപ്പറേഷന്‍  പോലുളള അടിയന്തിര ഘട്ടങ്ങളിലുളള സാമ്പിള്‍ പരിശോധന ഇവിടെ സാധ്യമാകുന്നുണ്ട്. ഈ എമര്‍ജന്‍സി പരിശോധനാ ഫലം ഉടന്‍ കിട്ടുമെന്നതാണ് പ്രത്യേകത.40 മിനിറ്റ് കൊണ്ട് നാലോളം സാമ്പിളുകള്‍ ഇതിലൂടെ പരിശോധിക്കാവുന്നതാണ്. പരിശോധനയുടെ സ്ഥിരീകരണം ജില്ലയില്‍ തന്നെ ആക്കുന്നത് നിലവില്‍ പ്രായോഗികമാക്കി തുടങ്ങിയിട്ടില്ല. ഇവിടെ പരിശോധിക്കുന്ന സാമ്പിളുകളില്‍ പോസിറ്റീവ് ഫലം വന്നാല്‍ ഉറപ്പുവരുത്തുന്നതിനായും തൃശ്ശൂരിലേക്ക് അയച്ചു വരുന്നുണ്ട.
പാലക്കാട് ജില്ലാ ഗവ.മെഡിക്കല്‍ കോളെജില്‍ ആര്‍.ടി.പി.സി.ആര്‍ മെഷിന് പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഫണ്ടില്‍നിന്നും നിന്ന് 30 ലക്ഷം  അനുവദിച്ചിട്ടുണ്ട്.ഇത് പ്രാവര്‍ത്തികമായാല്‍ തൃശൂരില്‍ ചെയ്യുന്ന തരത്തില്‍ സ്ഥിരീകരണം ഇവിടെ തന്നെ നടത്താവുന്നതാണ്. കൂടുതല്‍ പരിശോധന ആവശ്യമായി വരുമ്പോള്‍ ഇത്തരം സംവിധാനം വളരെ ഉപകാരപ്രദമായിരിക്കും.

ജില്ലയില്‍ പതിനായിരം കോവിഡ് ബാധിതരെ വരെ ചികിത്സിക്കാനാകുമെന്ന് ഡി.എം.ഒ
ജില്ലാ ആശുപത്രിയില്‍ 200 ബെഡ്ഡുകള്‍ സജ്ജം

പതിനായിരം കോവിഡ് 19 ബാധിതരെ വരെ നിലവില്‍ ജില്ലയില്‍  ചികിത്സിക്കാനാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ 200 ബെഡ്ഡുകള്‍ സജ്ജമാണ്. കോവിഡ് ബാധിതരും ഐസൊലേഷനില്‍ തുടരുന്നവരും ഉള്‍പ്പെടെ 200 പേര്‍ക്ക് ഇവിടെ സൗകര്യമുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന്  കുട്ടികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രിയിലും മറ്റുള്ളവര്‍ ജില്ലാ ആശുപത്രിയിലും ആണ് ചികിത്സയിലുള്ളത്.
കൂടാതെ പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെയുള്ള ആസൂത്രണത്തിലൂടെ  ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ പകുതിയിലധികം ബെഡ്ഡുകള്‍  പൂര്‍ണമാകുമ്പോള്‍ തന്നെ രോഗികളെ
മാങ്ങോട് കേരള മെഡിക്കല്‍ കോളേജില്‍  പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിക്കാത്ത രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നവരെ സിംഗിള്‍ റൂമുകളിലും  രോഗം സ്ഥിരീകരിച്ചവരെ വാര്‍ഡുകളിലുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതെന്ന് ഡി.എം.ഒ പറയുന്നു.

date