Skip to main content

മൂലത്തറ റെഗുലേറ്റർ ചിറ്റൂരിന്റെയും പാലക്കാടിന്റെയും പുരോഗതിക്ക് താങ്ങാവും: മന്ത്രി കെ.കൃഷ്ണൻകുട്ടി

 

ചിറ്റൂരിന്റെയും പാലക്കാടിന്റെയും  പുരോഗതിക്ക്   താങ്ങാവുന്ന ഒന്നാണ്  മൂലത്തറ റെഗുലേറ്റർ എന്ന് ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. നവീകരിച്ച  മൂലത്തറ റെഗുലേറ്ററിൻ്റെ ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ തമിഴ്നാടുമായി ഇടപെട്ട് കേരളത്തിന് ആവശ്യമായ വെള്ളം നേടിയെടുക്കാൻ കഴിഞ്ഞതിനാൽ മഴ വൈകിയിട്ടും പ്രദേശത്തെ കൃഷി പണികൾ മുടങ്ങിയില്ലായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രദേശത്തെ 23000 ഹെക്റ്റർ സ്ഥലത്തു വെള്ളം എത്തിക്കാനായി.
 അട്ടപ്പാടി, കുരിയാർകുറ്റി ജലസേചന പദ്ധതികൾക്ക് തമിഴ്‌നാട് ഉന്നയിച്ച തടസങ്ങൾ മാറ്റാൻ കഴിഞ്ഞു. ഇവയ്ക്കുള്ള പദ്ധതി വിശദീകരണ നടപടികളായി.  പറമ്പിക്കുളം, തൂണക്കടവ് പിരിവാലി പള്ളം ഡാമുകളിൽ  നിന്നും ആദ്യമായി കേരളത്തിന് വെള്ളം കിട്ടാനുള്ള നടപടികളായി വരുന്നതായും മന്ത്രി പറഞ്ഞു. കുരിയാർകുറ്റി പദ്ധതി യാഥാർഥ്യമായാൽ ചാലക്കുടി പുഴയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാനാവും. 
 ജലവിതരണത്തിന് ചിറ്റൂരിൽ കലണ്ടർ ഉണ്ടാക്കിയതിനാൽ  ജലദൗർലഭ്യം ഉണ്ടായില്ല. വാട്ടർ മാനേജ്‌മെൻ്റും കനാലും കൃത്യമായി പരിപാലിക്കുന്നതിലൂടെ വെള്ളം ആവശ്യമുള്ള ഇടത്തേക്ക് കൃത്യമായി എത്തിക്കാൻ കഴിഞ്ഞതായും പറഞ്ഞു.
കേരളത്തിൽ ഏറ്റവും ശാസ്ത്രീയമായി കൃഷി ചെയ്യുന്ന മേഖലയായ ചിറ്റൂരിന് മൂലത്തറ പദ്ധതി  ഗുണകരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.  

date