Skip to main content

ആദ്യം കാണാതായതിനു കേസ്; പിന്നീട് കാണാതായവര്‍ പ്രതികളായി

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവിനും യുവതിക്കും എതിരേ ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്ത് പോലീസ് കേസെടുത്തു. ജൂണ്‍ 29ന് ബിന്ധ്യ എന്ന 38 കാരിയെ കാണാതായതിനു വെച്ചൂച്ചിറ പോലീസ് കേസെടുത്തിരുന്നു. ബിന്ധ്യയുടെ ഭര്‍ത്താവ് അനില്‍കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബിന്ധ്യ വെച്ചൂച്ചിറ നൂറോകാടുള്ള രാജീവിനൊപ്പം പോയതാണെന്ന് വ്യക്തമായി. മാത്രമല്ല, രാജീവിന് ഭാര്യയും രണ്ടര വയസുള്ള മകനുമുണ്ടെന്നും, ബിന്ധ്യക്കു 15ഉം 10ഉം വയസുള്ള മക്കളുണ്ടെന്നും വ്യക്തമായി. തുടര്‍ന്ന്, കുട്ടികളെ ഉപേക്ഷിച്ചു പോയതിനു ഇരുവരെയും പ്രതികളാക്കി കേസ് അന്വേഷണം ഊര്‍ജിതമാക്കാന്‍ ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു വെച്ചൂച്ചിറ പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തില്‍ ഇരുവരെയും എറണാകുളം ഇടപ്പള്ളിയിലെ ലോഡ്ജില്‍ കണ്ടെത്തി. തുടര്‍ന്ന് എ.എസ്.ഐ അനില്‍കുമാറും സംഘവും ഇവരെ ഇന്നലെ വെളുപ്പിന് വെച്ചൂച്ചിറയിലെത്തിച്ചു.

രാജീവിന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ബിന്ധ്യ തന്റെ സ്വര്‍ണചെയിനും മൂന്നു മോതിരവും 43000 രൂപയ്ക്ക് എരുമേലിയില്‍ വിറ്റശേഷം ഇരുവരും എറണാകുളത്തിന് പോവുകയാണുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സംരക്ഷിക്കാനും പരിപാലിക്കാനും ബാധ്യതയുണ്ടെന്നിരിക്കെ, മക്കളെയും വീടും കുടുംബവും ഉപേക്ഷിച്ചു നാടുവിടുകയായിരുന്നു ഇവര്‍. എരുമേലിയില്‍ മുദ്രപ്പത്രം വാങ്ങാന്‍ പോകുന്നു എന്നു പറഞ്ഞാണ് ബിന്ധ്യ വീട്ടില്‍നിന്നും പോയതെന്ന് ഭര്‍ത്താവ് അനില്‍കുമാര്‍ പറഞ്ഞു. വളരെ കാര്യക്ഷമായ അന്വേഷണത്തിലൂടെ വളരെവേഗം ഇരുവരെയും കണ്ടെത്താനായത് വെച്ചൂച്ചിറ പോലീസിന്റെ മികവാണെന്നു അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച ജില്ലാപോലീസ് മേധാവി പറഞ്ഞു. മികവാര്‍ന്ന അന്വേഷണത്തിലൂടെയും, ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്തു കൈകൊണ്ട നിയമനടപടികളിലൂടെയും മികച്ച സന്ദേശമാണ് പോലീസ് സമൂഹത്തിനു നല്‍കിയിരിക്കുന്നതെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

 

 

date